തിരുവോണം ബംപറിന് റെക്കോർഡ് വിൽപ്പന; ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, സർക്കാരിലേക്ക് എത്ര ?

By Web TeamFirst Published Sep 14, 2022, 4:22 PM IST
Highlights

59 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞപ്പോൾ‌ ഏകദേശം 295 കോടിയാണ് സർക്കാരിന് നിലവില്‍ ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോർ‍ഡ് വിൽപ്പനയുമായി തിരുവോണം ബംപര്‍ ലോട്ടറി. കഴിഞ്ഞ വർഷം ആകെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴി‍ഞ്ഞതെങ്കിൽ, ഇത്തവണ നറുക്കെടുപ്പിന് നാല് ദിവസം ബാക്കി നിൽക്കെ 59 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പന നടത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 2,70,115 ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്നാണ് വിവരം.

59 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞപ്പോൾ‌ ഏകദേശം 295 കോടിയാണ് സർക്കാരിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ. ഇതുവരെ 60 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുള്ളത്. അതേസമയം, നാളെയോടെ 5 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്. 

500 രൂപയാണ് ഇത്തവണത്തെ തിരുവോണം ബമ്പർ ടിക്കറ്റിന്റെ വില. വില കൂടിയെങ്കിലും സമ്മാനഘടന ആകർഷകമാകും എന്ന് ലോട്ടറി വകുപ്പ് പ്രതീക്ഷിച്ചിരുന്നു. ഇതുവഴി നികുതിയേതര വരുമാനത്തിൽ വളർച്ചയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഇത് സ്ഥിരീകരിക്കുന്നതാണ് വിൽപ്പന കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. 

ഒന്നാമന് 25 കോടി, മൂന്നാം സമ്മാനം ഒരുകോടി, അതും 10 പേര്‍ക്ക്; ഓണം ബമ്പര്‍ റെഡി!

25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുന്നത്.

click me!