
കൊച്ചി:കഴിഞ്ഞ 30 വര്‍ഷമായി എം ബി രാജേഷിന്‍റെ മുഖത്തെ സ്ഥിര സാന്നിദ്ധ്യമായിരുന്നു വെട്ടിയൊതുക്കിയ താടി. എന്നാല്‍ ഇക്കഴിഞ്ഞ ദിവസമാണ് ആ താടി രാജേഷ് വടിച്ചുകളഞ്ഞത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോ വൈറലാവുകയും ചെയ്തു. ഇന്ന് കൊച്ചിയിലെത്തിയ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് താടി പോയശേഷമുള്ള പ്രതികരണങ്ങള്‍ പങ്കുവച്ചു.
പ്രത്യേകിച്ച് ഒരു കാരണം കൊണ്ടല്ല താടി വടിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗം മാത്രമാണത്.ശപഥമൊന്നുമല്ല. നര വല്ലാതെ താടിയെ ബാധിച്ചു.ആ സാഹചര്യത്തിലാണ് താടി വടിച്ചത്.താടി വടിച്ചതോടെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായെന്നാണ് ഇളയ മകളുടെ അഭിപ്രായം . പക്ഷെ മൂത്ത മകള്‍ കരുണയില്ലാതെ വിമര്‍ശിച്ചു. താടിയില്ലാതെ കൊള്ളില്ലെന്ന് അഭിപ്രായപ്പെട്ട ഭാര്യ നിനിത കണിച്ചേരി പക്ഷെ വ്യക്തിപരമായ തീരുമാനത്തെയും താൽപര്യത്തേയും മാനിക്കുന്നു എന്നും പറഞ്ഞു.പക്ഷെ രാഷ്ട്രീയ സുഹൃത്തുക്കള്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്,
താടി എടുത്തപ്പോൾ എം ബി രാജേഷിന്‍റെ പരുക്കൻ മുഖഭാവം മാറി എന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. എസ്എഫ്ഐ കാലം മുതല്‍ രാജേഷിനെ താടി വച്ചാണ് കണ്ടിട്ടുള്ളത്. അക്ഷേപഹാസ്യസിനിമകളില്‍ കാണുന്ന പതിവ് രാഷ്ട്രീയക്കാരന്‍റെ മുഖത്തില്‍ നിന്നുള്ള ഈ മാറ്റം നല്ലതാണ്,കുറച്ച് സൗമ്യ ഭാവം വന്നിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.എംബി രാജേഷ് മുപ്പത് വര്‍ഷമായി കൊണ്ടു നടന്ന ഐഡന്റിറ്റിയാണ് വെട്ടിയൊതുക്കിയ താടി. കൃത്യമായി പറഞ്ഞാൽ 1992 ലെ ബിരുദാനന്തര ബിരുദകാലത്തെ സ്റ്റഡി ലീവിലാണ് താടി വളര്‍ത്തി തുടങ്ങിയത്.. പിന്നീടങ്ങോട്ട് സ്റ്റൈലിന്റെ ഭാഗമായി. ഇതിനിടക്ക് ഒരിക്കൽ മാത്രം താടി എടുത്തിരുന്നു, അത് കൊവിഡ് കാലത്ത് നരേന്ദ്രമോദി ആദ്യ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ്.കൊവിഡ് കാലത്ത് താടി കളഞ്ഞപ്പോള്‍ വീട്ടിലിരുന്ന് ഫോട്ടോ എടുത്ത് അയച്ച് കൊടുത്തത് രണ്ടേ രണ്ടു പേര്‍ക്കാണെന്ന് രാജേഷ് പറയുന്നു. അത് മന്ത്രിമാരായ കെഎൻ ബാലഗോപാലിനും പി രാജീവിനുമാണ്. ഒരു ഫോട്ടോ അങ്ങോട്ട് അയച്ച് ഞെട്ടിച്ചപ്പോൾ മറ്റൊരു ഫോട്ടോ തിരിച്ചിട്ടാണ് പി രാജീവ് ഞെട്ടച്ചത്. അതും ഒരു താടിയില്ലാത്ത ഫോട്ടോ ആയിരുന്നു. ആ ചിത്രം പക്ഷെ ഇത് വരെ മറ്റാരും കണ്ടിട്ടുമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam