
മലപ്പുറം: നവകേരള സദസ്സിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദ്ദേശത്തിനെതിരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഡിഇഒ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ നിർദ്ദേശം നൽകിയത്. സംഭവത്തിൽ പ്രതിഷേധിച്ചാണ് ഡിഇഒ ഓഫീസിലേക്ക് പ്രതിഷേധവുമായി എംഎസ്എഫ് പ്രവര്‍ത്തകരെത്തിയത്. നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സ്കൂൾ കുട്ടികളെത്തന്നെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിർദേശം.
താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണം എന്നുമാണ് നിർദേശം. അതും അച്ചടക്കമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് കൊണ്ടുപോകണമെന്നും വിചിത്രമായ കൂട്ടിച്ചേർക്കലും ഉത്തരവിലുണ്ട്. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ അധ്യാപകർക്ക് മുകളിൽ നിന്നുള്ള ഉത്തരവെന്നായിരുന്നു ഡിഇഒയുടെ മറുപടി. വിവാദ നിർദ്ദേശത്തിൽ പ്രതിഷേധിച്ചുളള എംഎസ്എഫിന്റെ ഡിഇഒ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റി. അതേ സമയം നിർബന്ധപൂർവ്വം കുട്ടികളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നും പഠനത്തിന്‍റെ ഭാഗമായി നൽകിയ നിർദേശമെന്നുമാണ് ഡിഇഒയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam