
കണ്ണൂര്‍: സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്ന സുരേഷിന്‍റെ ലൈംഗീകാരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. സ്വപന തെളിവ് വച്ചാണ് സംസാരിക്കുന്നത്. പാർട്ടി പ്രതികരിച്ചോ? മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേ?. എൽദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോ?. എൽദോസ് വിഷയത്തില്‍ കെപിസിസി നേതാക്കന്മാരുടെ യോഗം വൈകിട്ട് ചേരും. പരാതിയും കോടതി പരാമർശവും പരിശോധിക്കും.എൽദോസിൻ്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷം എം എല്‍എക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കടകംപള്ളി സുരേന്ദ്രന്‍, പി. ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നീ സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.
'വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ, ഹോട്ടലിലേക്ക് ക്ഷണിച്ചു'; സിപിഎം നേതാക്കൾക്കെതിരെ ലൈംഗികാരോപണം
മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി. ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപണത്തോടെ പ്രതികരിക്കാതെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വപ്ന പറഞ്ഞതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുൻ മന്ത്രിയായ കടകംപള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ചത്. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന തുറന്നടിച്ചു.