
തിരുവനന്തപുരം:കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി. നിലവിലെ ഗതാഗത ചട്ടം അനുസരിച്ച് സർക്കാർ അനുമതിയോടെ വാഹനങ്ങളിൽ പരസ്യം പതിക്കാനാകും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റിവ്യൂ ഹർജി നൽകി ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ആന്‍റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.
കെഎസ്ആടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരസ്യങ്ങൾ പാടില്ല. പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.ജി.അജിത്കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്.
കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസുകളിൽ പരസ്യം പതിക്കാൻ അനുവദിക്കുന്നതിലൂടെ വർഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. നമ്മൾ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സർക്കാർ ബസുകളിൽ പരസ്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസ്റ്റ് ബസ് ഉടമകൾക്ക് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കി. എപ്പോഴും പിഴയോടുക്കി രക്ഷപ്പെടാമെന്ന് ആരും കരുതേണ്ട. പിഴയൊടുക്കാൻ തയ്യാറാവാത്തവരേയും നിയമലംഘനം ആവർത്തിക്കുന്നവരേയും കരിന്പട്ടികയിൽപെടുത്തും. കുറ്റകൃത്യം ആവർത്തിക്കുന്നത് തടയാൻ നിയമനിർമാണം സാധ്യമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam