
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അവകാശമുണ്ടെന്ന് പൊതുഭരണവകുപ്പ്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നറിയിച്ചുള്ള ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി.
അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെയ്പിൽ കർശനനടപടി എടുക്കണം. എല്ലാ സ്വകാര്യ ആശുപത്രികളുടെയും ബെഡ്, വെന്റിലേറ്റർ, കൊവിഡ് ചികിത്സ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം, കൊവിഡ് നിയന്ത്രണ നിർദ്ദേശം ലംഘിച്ചതിന് വയനാട് കമ്പളക്കാട് സൂപ്പർമാർക്കറ്റിനെതിരെ കേസെടുത്തു. സൂപ്പർമാർക്കറ്റിൽ വലിയ ആൾത്തിരക്കായിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആൾക്കൂട്ടം നിയന്ത്രിക്കാൻ കടയുടമ തയ്യാറാകാഞ്ഞതിനെത്തുടർന്നാണ് നടപടി.
കോഴിക്കോട് നാദാപുരത്ത് 200ലധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയ സംഭവത്തിലും കേസെടുത്തിട്ടുണ്ട്. കാസർകോട് രോഗം സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിക്ക് എതിരെയും ഇന്ന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് കേസ് എടുത്തത്.
പാലക്കാട്ട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി സഞ്ചരിച്ച അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. വടക്കഞ്ചേരിയിൽ മറ്റൊരാൾക്ക് രോഗമുണ്ടെന്ന് സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam