
തൃശൂർ: ലോക്ക്ഡൗണിന് (Lockdown) സമാനമായ നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തിൽ (Guruvayur Temple) ഇന്ന് നടന്നത് 145 വിവാഹങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ 162 വിവാഹങ്ങളാണ് ഇന്നത്തേക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതില്‍ 17 വിവാഹങ്ങള്‍ റദ്ദാക്കി. പുലര്‍ച്ചെ അഞ്ച് മുതല്‍ ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടര്‍ന്നു.
തിരക്കിനനുസരിച്ച് മൂന്ന് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേര്‍ക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നല്‍കിയത്. പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധിമുട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.
ക്ഷേത്രനടയില്‍ പ്രവേശിക്കുന്ന വിവാഹ സംഘങ്ങളെ നേരെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്കാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഊഴമനുസരിച്ച് ഓരോ സംഘങ്ങളേയും വിവാഹമണ്ഡപത്തിലേക്ക് കയറ്റി വിടുകയായിരുന്നു. താലികെട്ട് കഴിഞ്ഞ വിവാഹ സംഘങ്ങളെ ക്ഷേത്രപരിസരത്ത് തങ്ങാന്‍ അനുവദിച്ചതുമില്ല. ഇന്ന് ദര്‍ശനത്തിനും ഭക്തജനതിരക്കനുഭവപ്പെട്ടു.
കണ്ണൂർ എ കാറ്റഗറിയിൽ, കൊവിഡ് നിയന്ത്രണം കർശനം, പൊതപരിപാടികളിൽ 50 പേർ മാത്രം
കൊവിഡ് ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.
പൊതുപരിപാടികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, മതപരമായ ചടങ്ങുകൾ, മരണ, വിവാഹ ചടങ്ങുകൾ എന്നിവക്ക് ഇനി 50 പേരെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാൽ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ പ്രവേശനം ഇനി കൺട്രോൾ റൂം വഴിയാകും.
അതേ സമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാളെ മുതൽ രാവിലെ 8 മണി മുതൽ 11 മണി വരെ മാത്രമേ ഒപി പ്രവർത്തിക്കു. പനി ബാധിച്ചെത്തുന്ന രോഗികൾക്കായി പ്രത്യേക ഫീവർ ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam