
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 കാരന് മദ്യം നല്‍കിയ സംഭവത്തിൽ തൃശ്ശൂർ മണ്ണുത്തിയിലെ ബാറിനെതിരെ പോലീസ് കേസെടുത്തു. ബാർ ഉടമയ്ക്കും മാനേജർക്കുമെതിരെയാണ് മണ്ണുത്തി പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ 30-ാം തീയതി രാത്രി ഏഴരയോടെയാണ് സംഭവം. പതിനേഴുകാരനും കൊഴുക്കുള്ളി സ്വദേശിയായ മറ്റൊരു സുഹൃത്തും ചേർന്ന് മണ്ണുത്തിയിലെ ഒരു ബാറിൽ മദ്യപിക്കാനായി എത്തുകയായിരുന്നു. ബാറിൽ വെച്ച് മദ്യം കഴിച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തർക്കത്തെ തുടർന്ന് 17 കാരൻ തന്നെയാണ് നേരെ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.
തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും രേഖകൾ പരിശോധിച്ചതിലൂടെയുമാണ് പരാതിക്കാരന് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തുവന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാറിനെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയതിന് എക്സൈസ് നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, ബാറിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി വഴക്കുണ്ടാക്കുകയും ഉന്തും തള്ളുമുണ്ടാക്കുകയും ചെയ്ത സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam