
കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തിയ 2 മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. റിപ്പബ്ലിക് ടി വി റിപ്പോർട്ടർ ശങ്കർ, ക്യാമറ പേഴ്സൺ മണി എന്നിവരാണ് അറസ്റ്റിലായത്. കപ്പലുകളുടെ ഫോട്ടോയോ വീഡിയോയോ പകർത്തിയാൽ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കി. കപ്പലിന്‍റെ സുരക്ഷാമേഖലയും കടന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് മാധ്യമപ്രവര്‍ത്തകനെയും ക്യാമറാ പേഴ്സണെയും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചിയിലെ സിഐഎസ്എഫിന്‍റെ സുരക്ഷാസംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയത്. കൊച്ചിയിൽ കപ്പൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തേക്ക് ദൃശ്യങ്ങള്‍ പകര്‍ത്താനായി സ്പീഡ് ബോട്ട് എടുത്താണ് ഇവര്‍ പോയത്. പരമാവധി അടുത്ത് നിന്ന് ദൃശ്യങ്ങളെടുത്ത ഇവര്‍ ഇവ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സിഐഎസ്എഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കപ്പലിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും അഥവാ പകര്‍ത്തിയെങ്കിൽ അത് നീക്കം ചെയ്യണമെന്നും കൊച്ചി പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു. നിലവിൽ പകർത്തിയ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇറാനിയൻ കപ്പൽ നിലവിൽ കൊച്ചി തീരത്താണുള്ളത്. ബോട്ട് ഓടിച്ച വ്യക്തിക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam