2555 ദിവസങ്ങൾ, 54 ലക്ഷം പൊതിച്ചോറുകൾ; ഡിവൈഎഫ്ഐ എന്ന നാലക്ഷരം ഈ നാടിന്‍റെ സ്നേഹമായി മാറിയെന്ന് ചിന്ത ജെറോം

By Web TeamFirst Published Mar 24, 2024, 9:20 AM IST
Highlights

ആശുപത്രിലേക്ക് പൊതിച്ചോർ എന്ന ആവശ്യവുമായി ഡി വൈ എഫ് ഐ പ്രവർത്തകർ വീടുകളിൽ എത്തുമ്പോള്‍, കുടുംബാംഗങ്ങള്‍ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും കൂടുതൽ പൊതിച്ചോറുകള്‍ തയ്യാറാക്കി കാത്തിരിക്കാറുണ്ടെന്ന് ചിന്ത ജെറോം

കൊല്ലം: ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയായ ഹൃദയസ്പർശം കൊല്ലത്ത് എട്ടാം വർഷത്തിൽ. 2555 ദിവസങ്ങൾ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തതായി ഡി വൈ എഫ് ഐ അറിയിച്ചു. അതായത് ദിവസം ശരാശരി 2000 പൊതിച്ചോർ എന്ന നിലയിൽ വിതരണം ചെയ്താൻ കഴിഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകള്‍ വിതരണം ചെയ്ത് ഡി വൈ എഫ് ഐ എന്ന നാലക്ഷരം ഈ നാടിന്‍റെ സ്നേഹമായി മാറിയെന്ന് ചിന്ത ജെറോം പറഞ്ഞു. 

ജില്ലാ ആശുപത്രിലേക്ക് പൊതിച്ചോർ എന്ന ആവശ്യവുമായി ഡി വൈ എഫ് ഐ പ്രവർത്തകർ വീടുകളിൽ എത്തുമ്പോള്‍, കുടുംബാംഗങ്ങള്‍ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും കൂടുതൽ പൊതിച്ചോറുകള്‍ തയ്യാറാക്കി കാത്തിരിക്കാറുണ്ടെന്ന് ചിന്ത ജെറോം പറഞ്ഞു. ഡി വൈ എഫ് ഐയുടെ മാതൃകാപരമായ സന്നദ്ധ പ്രവർത്തനത്തിന്‍റെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി പൊതിച്ചോർ വിതരണം മാറി. എതിർ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ പോലും ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണം നോക്കൂ, അതുകണ്ട് പഠിക്കൂ എന്ന് അവരുടെ യുവജന പ്രവർത്തകരോട് പറയാറുണ്ട്. വിനയത്തോടെ ഡി വൈ എഫ് ഐ ഈ സ്നേഹം ഏറ്റുവാങ്ങുന്നുവെന്ന് ചിന്ത ജെറോം പറഞ്ഞു.  

ഒരു ചുറ്റുമതിലിന്‍റെ പോലും അകലമില്ലാതെ അമ്പലവും പള്ളിയും; ഈ നോമ്പുതുറ കൊല്ലത്തെ സ്നേഹക്കാഴ്ച

രക്തം ആവശ്യം വരുമ്പോള്‍ ഓടിയെത്തിയും ആംബുലൻസുകള്‍ എത്തിച്ചും ഡി വൈ എഫ് ഐ രോഗികളുടെ ഒപ്പമുണ്ട്. മറ്റൊന്നും ആഗ്രഹിച്ചല്ല ഇതൊക്കെ ചെയ്യുന്നത്. നിങ്ങളുടെ പുഞ്ചിരി മാത്രം മതിയെന്നും അത് കഴിഞ്ഞ ഏഴ് വർഷമായി ആവോളം ലഭിച്ചിട്ടുണ്ടെന്നും ചിന്ത ജെറോം പ്രതികരിച്ചു.

click me!