കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
തൃശ്ശൂർ: ഗുരുവായൂര്‍ ദേവസ്വത്തില്‍ 501 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച ദേവസ്വം ജീവനക്കാരുടെ എണ്ണം 99 ആയി. നാളെയും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്നര്‍ റിംഗ് റോഡ് കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പൂജകള്‍ മാത്രം മുടക്കമില്ലാതെ നടക്കുന്നുണ്ട്. അടുത്ത രണ്ടാഴ്ചത്തേക്കാണ് ക്ഷേത്രത്തില്‍ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായത്.
ദര്‍ശനത്തിനായുളള ഓണ്‍ലൈൻ ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പുറത്ത് ദീപസ്തംഭത്തിന് സമീപത്ത് നിന്നും ദര്‍ശനം അനുവദിക്കില്ല. തുലാഭാരം,വിവാഹം അടക്കമുളള വഴിപാടുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തി. ക്ഷേത്രത്തിനകത്തെ നിത്യപൂജയും ആചാരങ്ങളും ചടങ്ങായി നടത്തുണ്ട്. ഇതിന് ആവശ്യമായ ചുരുക്കം ജിവനക്കാരെ മാത്രം അകത്തേക്ക് പ്രവേശിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഈ മാസം 1 മുതലാണ് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 4 ദിവസത്തിനകം അത് നിര്‍ത്തിയിരുന്നു. വരും ദിവസങ്ങളില്‍ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. എല്ലാം മാസവും ജീവനക്കാര്‍ക്കിടയില്‍ ആൻറിജൻ പരിശോധനയും നടത്തും.