
പാലക്കാട്: പാലക്കാട് സ്മാർട്ട് സിറ്റി പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന വ്യവസായ വകുപ്പ്. കേന്ദ്ര സർക്കാർ വിഹിതം കാലതാമസമില്ലാതെ കിട്ടിയാൽ പദ്ധതി ഏഴ് വർഷത്തിനകം യാഥാർത്ഥ്യമാകുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. 3815 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ ലക്ഷ്യം വയക്കുന്നത്.
കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി അനുമതി ലഭിച്ച പാലക്കാട് സ്മാര്‍ട് സിറ്റി പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം. ഇതിന്‍റെ ഭാഗമായി മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണൻകുട്ടി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവര്‍ പാലക്കാട് ചുള്ളിമടയിലെ പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. പാലക്കാട് നഗരത്തിൽ നിന്ന് 20 കിലോമീറ്റര്‍ അകലെ പുതുശ്ശേരി, കണ്ണമ്പ്ര വില്ലേജുകളിലായി 1710 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഇതിൽ 240 ഏക്കർ കൂടിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇത് ഡിസംബറിനുള്ളില്‍ ഏറ്റെടുക്കും. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കുക. ഗ്രീന്‍ബെല്‍റ്റിനും ജലസംരക്ഷണത്തിനും ഭൂമി മാറ്റിവയ്ക്കുന്നുണ്ട്. പദ്ധതിക്കായുള്ള ആഗോള ടെന്‍ഡറുകള്‍ അടുത്ത മാര്‍ച്ചോടെ അന്തിമമാക്കും. സംസ്ഥാനത്തിന്‍റെ നയമനുസരിച്ച് ആവശ്യമായിടത്തെല്ലാം ഇളവുകളും പ്രോത്സാഹനങ്ങളും നൽകും. 8729 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. അടുത്തയാഴ്ച കേന്ദ്രസംഘം പദ്ധതി പ്രദേശം സന്ദർശിക്കും. അതിനു ശേഷം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് ധാരണയാകുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam