കുതിച്ചുയര്‍ന്ന് സമ്പര്‍ക്ക വ്യാപനം; 8 ആരോഗ്യ പ്രവര്‍ത്തകരടക്കം 396 സമ്പര്‍ക്ക രോഗികള്‍, ഉറവിടമറിയാത്ത 26 കേസ്

By Web TeamFirst Published Jul 14, 2020, 6:59 PM IST
Highlights

തിരുവനന്തപുരത്ത് ഇന്ന് രോഗം ബാധിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കം വഴിയാണ് രോഗം വന്നത്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ടായി. ഉറവിടം അറിയാത്ത 19 പേരുമുണ്ട്. 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് ആശങ്ക ഇരട്ടിപ്പിച്ച് സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ച 608 പേരില്‍ 306 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 26 കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.  സംസ്ഥാനത്ത് ആകെ 227 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  

തിരുവനന്തപുരത്ത് ഇന്ന് രോഗം ബാധിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കം വഴിയാണ് രോഗം വന്നത്. ഇവരിൽ പൂന്തുറ, കൊട്ടക്കൽ, വെങ്ങാനൂർ, പുല്ലുവിള ക്ലസ്റ്ററുകളിൽ ഉള്ളവരാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ടായി. ഉറവിടം അറിയാത്ത 19 പേരുമുണ്ട്. ചില പ്രത്യേക പ്രദേശങ്ങളിൽ പ്രത്യേക നിയന്ത്രണമേർപ്പെടുത്തി. ആര്യനാട് ഗ്രാമപ‍ഞ്ചായത്തിലെ എല്ലാ വാർഡുകളെയും കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്ന് ഒഴിവാക്കി. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി. സൗജന്യറേഷൻ വിതരണം പൂർത്തിയായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളത്ത് സമ്പർക്കരോഗവ്യാപനം കൂടിയ ചെല്ലാനം, ആലുവ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലും പ്രതിരോധപ്രവർത്തനം ശക്തമാക്കി. ടെസ്റ്റുകൾ കൂട്ടിൽ റാപ്പിഡ് ആക്ഷൻ ടീമിനെ നിയോഗിച്ചു. റേഷൻ എത്തിക്കാൻ സൗകര്യമൊരുക്കി. ചെല്ലാനത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററൊരുക്കും. ആലപ്പുഴയിൽ ഇന്ന് 34 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 15 സമ്പർക്കം വഴിയാണ്. ഉറവിടം അറിയാത്ത 2 പേർ. കായംകുളം നഗരസഭ, ചേർത്തല താലൂക്ക്, ആറാട്ടുപുഴ, നൂറനാട്, പുളിങ്കുന്ന് എന്നീ പ‍ഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമെന്‍റ് സോണുകളായി. കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേർത്തല പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളിൽ കർശനനിരീക്ഷണവും കൊവിഡ് ടെസ്റ്റിംഗും നടത്തുന്നുണ്ട്. ആകെ 130 ഐടിബിപി ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. 201 സാമ്പിളുകളെടുത്തു. പോസിറ്റീവായവരെ ആശുപത്രിയിലാക്കി നെഗറ്റീവായവരെ നിരീക്ഷണത്തിലാക്കി. അലഞ്ഞുതിരിയുന്നവർ, അഗതികൾ എന്നിവരെയെല്ലാം സുരക്ഷിതമായി പാർപ്പിക്കും.

കോഴിക്കോട്ട് ഏറ്റവും കൂടുതൽ കേസുകൾ വന്നത് തൂണേരിയിലാണ്. ഇവിടെ ട്രിപ്പിൾ ലോക്ക് പ്രഖ്യാപിച്ചു. രണ്ട് പേരിൽ നിന്നാണ് 53 പേർക്ക് രോഗബാധയുണ്ടായത്. ഒരു സ്ത്രീക്കും പുരുഷനുമാണ് രോഗമുണ്ടായത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെയാണ് ആന്‍റിജൻ ടെസ്റ്റിന് വിധേയരാക്കിയത്. ഉപയോഗശൂന്യമായ മാസ്കുകൾ വലിച്ചെറിയരുത്. ഇത് മൂലം രോഗം പടർന്നേക്കും. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

click me!