
കൊല്ലം: ഗർഭാശയം നീക്കം ചെയ്തതിന് പിന്നാലെ ഏഴ് തവണ ശസ്ത്രക്രിയ്ക്ക് വിധേയയായ യുവതി ദുരിതത്തിൽ. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയ്ക്കാണ് ഈ ദുരവസ്ഥ. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ഒരു വർഷത്തിനിടയിൽ 7 ശസ്ത്രക്രിയകൾക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വേദനക്ക് ശമാനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി പറയുന്നു. ശസ്ത്രക്രിയ നടത്തിയ ഭാഗം ഒന്നു തുന്നിക്കെട്ടാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്നാണ് ഷീബയുടെ ആരോപണം.
ചികിത്സാ പിഴവിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും കാര്യമുണ്ടായില്ലെന്നാണ് ഷീബ പറയുന്നത്. ഇന്നലെ പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ ഷീബയുടെ ദുരിതം നിയമസഭയിലും അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രതികരണം. തന്നെ ദുരിത ജീവിതത്തിൽ നിന്നും സർക്കാർ ഇടപെട്ട് കരകയറ്റണം എന്നു മാത്രമാണ് ഈ 47 കാരിയുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam