
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ ആഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 6 ന് മുൻപ് നൽകണമെന്നും ഇതിനായി സർക്കാർ 50 കോടിരൂപ അടിയന്തരമായി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശമ്പളത്തിന്‍റെ മൂന്നിലൊന്ന് ഭഗമാണ് ആദ്യഘട്ടം നൽകേണ്ടത്.
ബാക്കി തുക കൂപ്പണുകളും വൗച്ചറുകളുമായി നൽകാനും ഹൈക്കോടതി നിർദേശിച്ചു. കൂപ്പണും വൗച്ചറുകളും ആവശ്യമില്ലാത്തവർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം കുടിശികയായി നിലനിർത്തുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ, മാവേലി സ്റ്റോർ, കൺസ്യൂമർഫെഡ് ഉൾപ്പടെ സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നൽകേണ്ടത്. നേരത്തെ ഹർജി പരിഗണിക്കവേ 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കെഎസ്ആർടിസി പ്രതിസന്ധി: 'ജോലി ചെയ്താൽ ശമ്പളം കൊടുക്കണം, കൂപ്പണോ റേഷനോ അല്ല നൽകേണ്ടത്'; വിമർശനവുമായി കാനം
ശമ്പള പ്രതിസന്ധിയിൽ കെഎസ്ആർടിസിയെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാതിരിക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് കാനം കണ്ണൂരിൽ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് കാനത്തിന്റെ പ്രതികരണം. ജോലി ചെയ്താൽ കൂലി കൊടുക്കണം. അതാര് കൊടുക്കണമെന്ന് മാനേജ്മെൻറും ഗവൺമെന്റും തീരുമാനിക്കണം. അതല്ലാതെ കൂപ്പൺ കൊടുക്കുന്നതോ റേഷൻ കൊടുക്കുന്നതോ ശരിയായ നിലപാടല്ല എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കെഎസ്ആർടിസിയിലെ '12 മണിക്കൂർ തൊഴിൽ സമയം' സിപിഐ ചർച്ച ചെയ്തിട്ടില്ല. എല്ലാ ട്രേഡ് യൂണിയനുകളും ഈ നീക്കത്തിനെതിരാണ്. സിപിഐക്കും അതേ നിലപാട് തന്നെയാണ്. തിങ്കളാഴ്ച അംഗീകൃത സംഘടനകളുമായി നടക്കുന്ന ചർച്ചയ്ക്ക് ശേഷം ഈ വിഷയത്തിലെ സിപിഐ നിലപാട് പറയാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.