
തിരുവനന്തപുരം: കേരളത്തിലും ഇനി 5 ജി. കൊച്ചിയിൽ റിലയൻസ് ജിയോ സേവനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി. ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യഘട്ടത്തിൽ ലഭ്യമാകുക നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും. മറ്റന്നാൾ മുതൽ തിരുവനന്തപുരത്ത് 5ജി സേവനം ലഭ്യമാകും. അടുത്ത വർഷത്തോടെ എല്ലായിടത്തും സേവനം ലഭിക്കും.
കൊച്ചിയിൽ 130ഓളം ടവറുകളിലാണ് ഇന്ന് 5ജി ലഭ്യമാകുക. കൊച്ചി കൂടാതെ ഗുരുവായൂരിലും സേവനം ലഭ്യമാകും. ഡിസംബർ 22നാണ് തിരുവനന്തപുരത്തേക്ക് 5ജി എത്തുക. ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും ഇത്തരത്തിൽ 5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവൻ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചിരിക്കുന്നത്.
തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ജി ഫോണുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാണ്. ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജി റെഡി. സിം കാർഡിലൊന്നും ഒരു മാറ്റവും വരുത്തേണ്ടതില്ലെന്ന് ചുരുക്കം.
കഴിഞ്ഞ ഒക്ടോബർ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്.അന്ന് മുതൽ നമ്മുടെ നാട്ടിൽ എപ്പോഴെത്തും എന്നായിരുന്നു ആകാംക്ഷ.മെട്രോ നഗരത്തിൽ 5 ജി എന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ 5 ജി ആദ്യമെത്തുന്നത്. ആദ്യഘട്ടത്തിന് ശേഷം ഉള്‍പ്രദേശങ്ങളിലേക്ക് 5 ജി എത്താന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. അടുത്ത വർഷം ഡിസംബറിൽ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. അടുത്ത വർഷം ആഗസ്റ്റ് പതിനഞ്ചിന് ബിഎസ്എൻഎൽ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കുന്നു.
എയർടെല്ലും നഗരമേഖലകളിലേക്ക് അധികം വൈകാതെ എത്തുമെന്നാണ് കരുതുന്നത്.വമ്പൻ മുതൽ മുടക്കലിലാണ് കമ്പനികൾ 5ജി സ്പെക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകൾ ജനങ്ങൾക്ക് താങ്ങാനാകും എന്നാണ് പ്രതീക്ഷ.രാജ്യത്തെ എല്ലാ മേഖലയിലും വലിയ വിപ്ലവത്തിന് തുടക്കമിടുന്ന 5 ജി ഒടുവിൽ നമ്മുടെ നാട്ടിലെ പ്രധാന നഗരത്തിലെത്തി.വൈകാതെ മറ്റ് പ്രദേശങ്ങളിലേക്കും ഈ സൗകര്യം എത്തുമെന്ന പ്രതീക്ഷക്കാണ് ഇത് കരുത്താകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam