
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 59.98 ശതമാനത്തോളം പേർ മാത്രമാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രി വോട്ട് ചെയ്യാനെത്തിയത് രണ്ടരമണിക്കൂർ റോഡ് ഷോ നടത്തിയാണെന്ന പരാതി ഉയർന്നു. ചട്ട ലംഘനം ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നോക്കി നിൽക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഒന്നാംഘട്ടത്തിൽ 63.3 ശതമാനമായിരുന്നു പോളിംഗ്. 2017ൽ 68.41 ശതമാനമായിരുന്നു ഗുജറാത്തിലെ ആകെ പോളിംഗ്.
ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ആവർത്തനം.പ്രചാരണത്തിൽ കണ്ട ആവേശം രണ്ടാംഘട്ടത്തിലും പോളിംഗ് ബൂത്തുകളിൽ കണ്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തർ പ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, ദില്ലി ലഫ്. ഗവർണർ വിനയ് കുമാർ സക്സേന അങ്ങനെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലേക്ക് രാജ് ഭവനിൽ നിന്നുള്ള യാത്ര റോഡ് ഷോ തന്നെ ആയിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു. പരസ്യപ്രചാരണം അനുവദനീയമല്ലാതിരുട്ടും പ്രവർത്തകരെ റോഡിനിരുവശവും അണി നിരത്തിയാണ് മോദി എത്തിയതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുന ബിജെപിയും ഒത്തുകളിക്കുകയാണെന്നാണ് ആരോപണം. വോട്ട് ചെയ്ത ശേഷം മോദി മാധ്യമങ്ങൾക്ക് മുന്നിലെത്തി തെരഞ്ഞെടുപ്പ് ഭംഗിയായി നടത്തിയതിന് കമ്മീഷനെയും ജനങ്ങളെയും അഭിനന്ദിച്ചു.
അതേസമയം ബനസ്കന്തയിലെ ദന്താ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കാന്തി കരാഢിയെ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ആക്രമണമുണ്ടാവുമെന്നറിഞ്ഞ് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു.ഇരുപതോളം പേർ ചേർന്ന് വാളുകളും മറ്റുമായി ആക്രമിക്കാൻ പുറകെ ഓടിയെന്നും വനത്തിൽ ഒളിച്ചത് കൊണ്ട് രക്ഷപ്പെട്ടെന്നും കാന്തി കരാഡി രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam