
തിരുവനന്തപുരം: 63ാമത് സ്കൂൾ കലോത്സവ കാഴ്ചകള്‍ പ്രേക്ഷകരിലേക്ക് നേരിട്ടെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പവലിയൻ തയ്യാർ. മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് പവലിയൻ ഉദ്ഘാടനം ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസിന് അദ്ദേഹം എല്ലാ വിധ ആശംസകളും നേർന്നു. ഇനി 5 നാൾ നീളുന്ന കൗമാര കലോത്സവത്തിന് തലസ്ഥാന നഗരം സാക്ഷ്യം വഹിക്കും. 25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.
പഴയിടത്തിന്‍റെ പുതുരുചി കൂട്ടുകളിൽ നിന്നാണ് പുത്തരിക്കണ്ടത്തെ ഭക്ഷണപന്തൽ രാവിലെ തന്നെ ഉണർന്നത്. പന്തലിൽ പ്രഭാതഭക്ഷണം വിളമ്പിയത് മന്ത്രി കെഎൻ ബാലഗോപാൽ എത്തിയാണ്. 15,000 പേർക്കാണ് പഴയിടത്തിൻ്റെ നേതൃത്വത്തിലുള്ള ഭക്ഷണം വിളമ്പുന്നത്. കേരളത്തിന്‍റെ വേദനയായ വെള്ളാർമല സ്കൂളിലെ കുട്ടികളുടെ സംഘനൃത്തവും ഉദ്ഘാടന വേദിയിലുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ്. കലാപ്രകടനങ്ങൾക്കുള്ള വേദിയായിരിക്കുമ്പോൾ തന്നെ അത്തരം കാഴ്ചപ്പാടുകൾക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികൾ കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.' എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
'സൗഹൃദങ്ങളില്‍ പങ്കിടേണ്ടത് പുകയല്ല, സ്നേഹം; പുക പങ്കുവെക്കുന്ന സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതല്ല'
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam