
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർ പനി ബാധിച്ച് മരിച്ചു. എച്ച്1എൻ1 ബാധിച്ചതിനെ തുടർന്ന് 3 പേർ മരിച്ചു, എലിപ്പനി ബാധിച്ച് 2 പേർ മരിച്ചു. 3 പേർ മരിച്ചത് ഡെങ്കിപ്പനി കാരണമെന്ന് സംശയം. 10594 പേർ ഇന്ന് പനിക്ക് ചികിത്സ തേടി. 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം: മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണം.ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ജൂൺ 13 മുതൽ പതിനായിരം കടന്ന പ്രതിദിന പനിരോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് മുകളിൽ തുടരുകയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് തൊണ്ണൂറായിരം പേർക്കാണ്. ചിക്കൻപോക്സും വ്യാപിക്കുകയാണ്. ജൂൺ 13ന് പ്രതിദിനം പനിബാധിതരുടെ എണ്ണം 10,000ന് മുകളിലെത്തുമ്പോൾ എച്ച്1എൻ1 എന്ന കോളം പോലും കണക്കുകളിൽ ഉണ്ടായിരുന്നില്ല. അന്ന് കണക്കുകളിൽ പോലും ഇല്ലാതിരുന്ന H1N1 വ്യാപനം കുത്തനെ കൂടി. ഒരാഴ്ച്ചയ്ക്കിടെ 37 പേർക്കാണ് H1N1 സ്ഥിരീകരിച്ചത്. 1 മരണം സ്ഥിരീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam