
തൃശൂര്‍: കോടതി നിര്‍ദ്ദേശ പ്രകാരം റവന്യൂ വകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം മുക്കുപണ്ടമായ കേസില്‍ സമാന്തര അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു. തൃശൂര്‍ ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. മോഷ്ടാവിനെ കണ്ടെത്തുക ദുഷ്കരമാണ്. കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിലും റംലത്തിന്റെ കുടുംബത്തിന് സ്വർണം തിരിച്ച് നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2003 മുതൽ 2022 വരെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും.
2003 ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്‍റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്. മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ സൂക്ഷിക്കാനാണ് കോടതി ഏല്‍പ്പിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് സ്വര്‍ണം മുക്കുപണ്ടമായത് അറിയുന്നത്. കാട്ടൂരിലെ സുലൈഖയുടെ മകള്‍ റംലത്ത് 2003 ജനുവരി 25 നാണ് മരിച്ചത്. വീട്ടില്‍ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോര്‍ട്ടം വേണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എട്ടര പവന്‍റെ സ്വര്‍ണാഭരണങ്ങളാണ് റംലത്തിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. താലിമാലയും തടവളയും കമ്മലും ഉള്‍പ്പെടുന്നതായിരുന്നു ആഭരണം. ഭര്‍തൃ വീട്ടുകാരുമായി അത്ര രസത്തിലായിരുന്നില്ല റംലത്തും കുടുംബവും. റംലത്തിന്‍റെ മക്കളാകട്ടെ ചെറിയ കുട്ടികളും. അങ്ങനെ സ്വര്‍ണാഭാരണങ്ങള്‍ പരിശോധിച്ച് രേഖയാക്കി. സൂക്ഷിക്കാനായി കോടതി ചുമതലപ്പെടുത്തിയത് തൃശൂര്‍ എസ്ഡിഎം ഓഫീസിലാണ്. കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം മാത്രമേ സ്വര്‍ണം വിട്ടു കിട്ടൂ എന്നായിരുന്നു വ്യവസ്ഥ. 2022 ല്‍ സ്വര്‍ണം അന്വേഷിച്ചെത്തിയ സുലൈഖയും കുട്ടികളും അറിഞ്ഞത് സ്വര്‍ണത്തിന്‍റെ സ്ഥാനത്തുള്ളത് മുക്കുപണ്ടമെന്നാണ്.
സുലൈഖയുടെ പരാതിയില്‍ 2022 ല്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. 2004 നും 2022 നും ഇടയിലാണ് സ്വര്‍ണം നഷ്ടമായത്. നാളിതുവരെയായിട്ടും പൊലീസിന് പ്രതിയെപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലാ കളക്ടരും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റംലത്തിന്‍റെ മക്കള്‍ വാടക വീട്ടിലാണ് ഇപ്പോഴും കഴിയുന്നത്. നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചു കിട്ടിയാല്‍ അടച്ചുറപ്പുള്ള ഒരു വീട് അവര്‍ക്ക് വെച്ചു നല്‍കാമെന്നാണ് ഉമ്മുമ്മ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam