
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണമടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും നവകേരള സദസ്സിന്‍റെ കോടികളുടെ ബില്ല് പാസാക്കി തുക അനുവദിച്ചു. നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. ഇതിനായി സി ആപ്റ്റിന് 9.16 കോടി അനുവദിച്ച് ഉത്തരവായി. ക്വട്ടേഷൻ വിളിക്കാതെയാണ് പിആർഡി കരാർ സി ആപ്റ്റിന് നല്‍കിയത്.
മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. കർഷകർക്ക് പല സബ്സിഡി ഇനങ്ങളിൽ കോടികണക്കിന് രൂപ കുടിശികയുള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിച്ചത്. ഹോർട്ടികോർപ്പിന് പച്ചക്കറി വിറ്റവകയിൽ നൽകാനുള്ളത് കോടികള്‍, പമ്പിംഗ് സബ്സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും കോടികളുടെ കുടിശ്ശികയാണുള്ളത്. ഇതിനിടെയാണ് കാർഷിക മേഖലയിലെ മുഖാമുഖത്തിനുള്ള 33 ലക്ഷം അനുവദിച്ചത്.
നവകേരള സദസ്സിന്‍റെ തുടർച്ചയായ പരിപാടിക്കാണ് ചെലവ്. ഇതിൽ 20 ലക്ഷം കൃഷിവകുപ്പിൻറെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയിൽ നിന്നാണ് നൽകുന്നത്. ബാക്കി വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നും സ്പോൺസർഷിപ്പായി കണ്ടെത്താനാണ് ഉത്തരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam