
തിരുവനന്തപുരം: മാവോയിസ്റ്റുകളുമായുള്ള നിലപാടുകളെ ചൊല്ലി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കി ബി.ജെ.പി മുഖപത്രമായ ജന്‍മഭൂമിയില്‍ ലേഖനം. എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച മുഖ്യലേഖനത്തിലാണ് പിണറായിയെ ജന്‍മഭൂമി അഭിനന്ദിക്കുന്നത്. കെ കുഞ്ഞിക്കണ്ണന്റെ 'മറുപുറം' എന്ന പംക്തിയിലാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' എന്ന തലക്കെട്ടിലുള്ള ലേഖനം. ബി.ജെ.പി സംസ്ഥാന സമിതി അംഗവും ജന്‍മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണന്‍ ബി.ജെ.പി മീഡിയാ സെല്‍ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ്.
മഞ്ചിക്കണ്ടിയിലെ ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയും പന്തീരങ്കാവില്‍ രണ്ട് സി.പിഎം പ്രവര്‍ത്തകരെ മാവോയിസ്റ്റ് എന്നാരോപിച്ച് യു.എപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സ്വീകരിച്ച സര്‍ക്കാര്‍ നിലപാടുമാണ് ലേഖനത്തില്‍ പരാമര്‍ശവിധേയമാകുന്നത്. പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് അടക്കം വിമര്‍ശിച്ചിട്ടുപോലും യു.എ.പി. എ ചുമത്തിയ നടപടിയുമായി മുന്നോട്ടുപോവാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനത്തെയാണ് ലേഖനം അഭിനന്ദിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രേ മോദി സര്‍ക്കാര്‍ ഇരിക്കുന്നതാവാം ഈ മാറ്റത്തിനു കാരണമെന്നും ലേഖനം പറയുന്നു.
മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരിയെന്ന് തോന്നുന്നതായി ലേഖനത്തില്‍ പറയുന്നു. അഖിലേന്ത്യാ തലത്തില്‍ 'സ്രാവ് സഖാക്കള്‍ക്ക്' വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പിണറായി തയ്യാറായതായി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പരാമര്‍ശിച്ച് ലേഖനം പറയുന്നു.
'മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റുമാരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അറസ്റ്റ് ചെയ്ത് യു.എ പിഎ ചുമത്തിയ പൊലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി തള്ളിക്കളയാന്‍ പറ്റില്ല. മുന്‍ ജനറല്‍ സെക്രട്ടറിയും പി ബി മെമ്പര്‍മാരും യു എ പി എ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതാണ് പിണറായിക്ക് ബിഗ് സല്യൂട്ട് ഓഫര്‍ ചെയ്യാന്‍ തോന്നിയത്' -ലേഖനത്തില്‍ പറയുന്നു.
'ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട് എന്ന വാചകത്തിലാണ് ലേഖനം അവസാനിപ്പിക്കുന്നത്.
ലേഖനം ജന്‍മഭൂമി പത്രത്തിന്റെ ഇ പേപ്പറില്‍ ലഭ്യമാണ്. പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ േലഖനം കാണാമെങ്കിലും ക്ലിക്ക് ചെയ്യുമ്പോള്‍ ലേഖനം ലഭ്യമല്ലെന്ന അറിയിപ്പാണ് ലഭിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam