
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ കെ ബാലന്‍. 'നിയമസഭ പാസാക്കിയ പ്രമേയം നിയമപരമാണ്. ഒരു അഭ്യര്‍ത്ഥനയാണ് നിയമസഭ പാസാക്കിയത്. ഇതിന് മുമ്പും ഇത്തരം പ്രമേയം നിയമസഭ പാസാക്കിയിട്ടുണ്ട്. ചട്ടലംഘനം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്'. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമില്ലെന്നും മന്ത്രി പറഞ്ഞു.
പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടത്. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്‌ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു.
പൗരത്വഭേദഗതിക്കെതിരായ സംയുക്തസമരത്തിന് ശേഷം അടുത്ത ഘട്ടമെന്ന നിലയിലാണ് നിയമസഭ പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കിയത്. പാര്‍ലമെന്‍റ് പാസാക്കിയ നിയമം സമത്വസത്വത്തിന്‍റെ ലംഘനമാണെന്നും കേന്ദ്രസര്‍ക്കാരിന്‍റേത് മതരാഷ്ട്രസമീപനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ജനസംഖ്യാകണക്കെടുപ്പ് പേടിപ്പെടുത്തുന്നുവെന്നും സെന്‍സസില്‍ നിന്ന് കേരളം പിന്‍മാറണമെന്നും പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam