
തിരുവനന്തപുരം: ഗവര്‍ണറുടെ പ്രകോപനം സഹിക്കാവുന്നതിലും അപ്പുറമെന്ന് എ കെ ബാലന്‍. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് എ കെ ബാലന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ മോഹന്‍ ഭാഗവതിനെ കണ്ടത് എന്തിനാണ്? കൂടിക്കാഴ്ച്ച നടത്തിയത് എന്തിനെന്ന് ജനങ്ങള്‍ അറിയണം. ഗവർണർ മറുപടി പറയണമെന്നും ബാലന്‍ പറഞ്ഞു. ഗവര്‍ണറുടെ നിയമവിരുദ്ധ ഇടപെടലിന്‍റെ രേഖ പുറത്തുവിട്ടാല്‍ അത് ഗവര്‍ണര്‍ പദവിക്കാണ് ദോഷം ചെയ്യുകയെന്നും ബാലന്‍ പറഞ്ഞു. ഗവര്‍ണറുടെ കൈവശം സര്‍ക്കാരിനെതിരെ ഒരു രേഖയുമില്ല. നിയമപ്രകാരമാണ് സര്‍ക്കാര്‍ എല്ലാം ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ എല്ലാ ബഹുമാനവും നല്‍കി. ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ബാലന്‍ പറഞ്ഞു.
അതേസമയം ചരിത്ര കോൺഗ്രസിലെ സംഘർഷത്തിന് പിന്നിലെ ഗൂഡാലോചനയിൽ ഇന്നലെ മുഖ്യമന്ത്രിയെ സംശയ നിഴലിൽ നിർത്തിയ ഗവർണര്‍ ഇന്ന് മുഖ്യമന്ത്രി ഇടപെട്ടെന്ന് തുറന്ന് പറഞ്ഞു. അക്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടാണ്. ചരിത്ര കോൺഗ്രസ്സിൽ തനിക്കെതിരായ അക്രമത്തിനെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സമയമായെന്ന് ഗവർണര്‍ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രത്തെ സമീപിക്കാൻ സമയമായെന്ന മുന്നറിയിപ്പ് ഗവർണര്‍ രണ്ടും കല്‍പ്പിച്ചാണെന്നതിന്‍റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്.
2019 ൽ കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ ഇർഫാൻ് ഹബീബ് തനിക്കെതിരെ പ്രതിഷേധിച്ചത് അദ്ദേഹത്തിന്‍റെ മണ്ടത്തരമെന്നാണ് ആദ്യം കരുതിയത്. പക്ഷേ നോക്കിനിന്ന പൊലീസ് ഇടപെടാത്തതിന് പിന്നിലെ ഗൂഡാലോചന പിന്നീടാണ് മനസ്സിലായതെന്നാണ് ഗവര്‍ണറുടെ വിശദീകരണം. ഗവർണര്‍ക്കെതിരെ അക്രമം ഉണ്ടായാൽ പരാതി ഇല്ലാതെ തന്നെ കേസെടുക്കാമെന്നത് അറിയില്ലേ എന്ന് പറഞ്ഞാണ് സിപിഎം നേതാക്കൾക്കുള്ള പരിഹാസം. സംഘർഷത്തിന്‍റെ വീഡിയോയും മുഖ്യമന്ത്രി അയച്ച കത്തുകളും നാളെ രാജ്ഭവനിൽ വാർത്താസമ്മേളനം നടത്തി പുറത്തുവിടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam