
കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശസ്‌ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതമുണ്ടായാണ് അപ്രതീക്ഷിത വിയോഗം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു ചങ്ങനാശ്ശേരി സ്വദേശിയായ റസൽ. പാമ്പാടിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വെച്ചാണ് കഴിഞ്ഞ ജില്ലാ സമ്മേളനം രണ്ടാം തവണയും കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസൽ തെരഞ്ഞെടുത്തത്.
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് എ വി റസൽ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. നേരത്തെ ജില്ലാ സെക്രട്ടറിയായിരുന്ന വി. എൻ.വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ല സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.
1981 മുതൽ സിപിഐ എം അംഗമായ റസൽ, കഴിഞ്ഞ 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിൽ പ്രവർത്തിച്ചുവരുന്നു. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടിൽ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: ചാരുലത. മരുമകൻ: അലൻ ദേവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam