
ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താണതോടെ വെള്ളത്തിൽ മറഞ്ഞുകിടന്ന വൈരമണി ഗ്രാമം പുനർജനിച്ചു. അരനൂറ്റാണ്ട് മുന്‍പ് ഇടുക്കി ഡാം നിർമാണത്തിനായി കുടിയൊഴിപ്പിച്ച ഗ്രാമത്തിന്‍റെ ബാക്കിയാണ് ഉയർന്ന് വന്നിരിക്കുന്നത്. നൂറുവർഷത്തിലധികം പഴക്കമുള്ള പള്ളി, സെമിത്തേരി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ വെള്ളമൊഴിഞ്ഞതോടെ മൊട്ടക്കുന്നുകളിൽ തെളിഞ്ഞ് കാണാം.
അരനൂറ്റാണ്ട് മുമ്പ് ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു കുളമാവിലെ വൈരമണി. 1974ൽ ഇടുക്കി ഡാമിന്‍റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോഴാണ് ഗ്രാമം വിസ്മൃതിയിലായത്. ഇതിന് മുമ്പ് വൈരമണിയിലെ താമസക്കാരെയെല്ലാം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സർക്കാർ മാറ്റിപ്പാർപ്പിച്ചിരുന്നു.
ഡാം വരുന്നതിന് മുമ്പ് വൈരമണി വഴി കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു. മൊട്ടക്കുന്നുകൾക്കിടയിലൂടെയുള്ള ഈ വഴിയുടെ അവശിഷ്ടങ്ങളും ഇപ്പോൾ കാണാം. വൈരമണിയിലെത്താൻ കുളമാവിൽ നിന്ന് റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കണം. ഇവിടെ ബോട്ടിംഗ് ഇല്ലാത്തതിനാൽ ചെറുതോണിയിലെ വിനോദസഞ്ചാര ബോട്ട് കുളമാവിലേക്ക് കൂടി നീട്ടിയാൽ മാത്രമേ സഞ്ചാരികൾക്ക് ഈ അപൂർവ ദൃശ്യം കാണാനാകു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam