
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കറിനെ നിയമിച്ച നടപടി ദുരൂഹമെന്ന് എഎ റഹീം എംപി. കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ സങ്കീർണമാക്കി. ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഖേൽക്കർ നടത്തിയ ഇടപെടൽ ദുരൂഹമായിരുന്നു. ആർക്ക് വേണ്ടിയാണ് ഈ ഇടപെടൽ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണം. എഐസിസിയും കെ സി വേണുഗോപാലും ഖേൽക്കർക്കെതിരെ നിലപാടെടുത്തവരാണ്. ബിജെപിയുടെ സീൽ കീശയിൽ കൊണ്ടുനടന്നയാൾക്ക് സതീശൻ സ്വന്തം കീശ ഏൽപ്പിച്ചു. രത്തൻ ഖേൽക്കറും മുഖ്യമന്ത്രി വിഡി സതീശനും തമ്മിലുള്ള ധാരണ എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധം നടത്തുന്നയാളാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ ശത്രു സതീശന്റെ മിത്രമെന്ന സ്ഥിതിയായി. കെ. സി വേണുഗോപാലിന് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. എഐസിസി വിഷയത്തിന്മേൽ രാഷ്ട്രീയ മറുപടി നൽകണം. ഖേൽക്കർ ഞായറാഴ്ച ധൃതി പിടിച്ച് എന്തിന് ചുമതലയേറ്റുവെന്ന് വ്യക്തമാക്കണം. ഇതിലൊന്നും ദുരൂഹതയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. ബിജെപിയുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് തന്നെ ഖേൽക്കർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണം.
ബംഗാളിലും ഇവിടെയും നടക്കുന്നത് ഒരേ കാര്യമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. സതീശനും കേൽക്കറും തമ്മിലുള്ള അവിശുദ്ധമായ ബന്ധം തെളിഞ്ഞു. നീതിമാനെങ്കിൽ മുഖ്യമന്ത്രി യുക്തിസഹമായ വിശദീകരണം നൽകണമെന്നും റഹീം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയും കോൺഗ്രസും ദില്ലിയിൽ നടത്തുന്ന പോരാട്ടം എന്താണ് . കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെ സതീശൻ മറികടന്നു. ഗ്യാനേഷ് കുമാറിനും കഴിവുണ്ടെന്നാണ് ബിജെപി പറയുന്ന ന്യായം. രാഷ്ട്രീയമായ വിശദീകരണം കോൺഗ്രസ് നൽകണം.
തുറമുഖ സംബന്ധിയായ കാര്യങ്ങളോട് ഇപ്പോൾ മുഖ്യമന്ത്രിക്ക് പ്രണയമാണെന്ന് റഹീം പരിഹസിച്ചു. തുറമുഖ വകുപ്പിനോടുള്ള സതീശന്റെ മൊഹബത്ത് എന്താണെന്നും അറിയണമെന്നും റഹീം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam