
തിരുവനന്തപുരം: ജാമ്യവ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതിന് പിന്നാലെ അബ്ദുൾ നാസര്‍ മദനി കേരളത്തിലേക്ക് എത്തുന്നു. ഇന്ന് രാവിടെ 9 മണിക്കുള്ള വിമാനത്തിൽ ബെംഗളൂരുവിൽ നിന്ന് തിരിക്കുന്ന മദനി തിരുവനന്തപുരത്ത് എത്തി, കാര്‍ മാര്‍ഗമാണ് അൻവാര്‍ശേരിയിലേക്ക് പോകുക. കുടുംബവും പിഡിപി പ്രവര്‍ത്തകരും മദനിക്ക് ഒപ്പമുണ്ടാകും.
അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാര്‍ശേരിയിൽ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്തവണ നാട്ടിൽ പോകാൻ കർണാടക പൊലീസിന്‍റെ അകമ്പടി വേണമെന്നോ, കേരളാ പൊലീസ് സുരക്ഷ നൽകണമെന്നോ കോടതി നിർദേശിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam