
മലപ്പുറം: മുസ്ലിം പെൺകുട്ടികളുടെ തട്ടവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കെ അനിൽകുമാർ നടത്തിയ പരാമർശത്തിൽ സമസ്ത പ്രതികരിച്ചില്ലെന്ന വാദം ശരിയല്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. വിഷയത്തിൽ സമസ്തയുടെ പോഷക സംഘടനകൾ നിലപാട് പറഞ്ഞിട്ടുണ്ട്. നേതാക്കൾ തന്നെ പറയണമെന്നില്ലല്ലോ. വിവാദങ്ങൾ അവസാനിച്ചുവെന്നും അബ്ദു സമദ് പൂക്കോട്ടൂർ മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പല ചർച്ചകളും നടക്കുന്നുണ്ട്. അതൊന്നും സമസ്തയുടെ ഭാഗമല്ല. അനിൽകുമാർ അസമയത്ത് പറഞ്ഞ അഭിപ്രായമായിപ്പോയി. വസ്ത്രം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെങ്കിലും മതത്തിന്റെ ചിട്ടകൾ അനുസരിക്കണം. മുസ്ലിം സ്ത്രീകൾ മാത്രമല്ല, ക്രൈസ്തവരും തട്ടം ഉപയോഗിക്കുന്നുണ്ട്. അതിനെ കുറിച്ച് മാത്രമേ പരാമർശം ഉള്ളൂ. തട്ടം വിദ്യാഭ്യാസത്തിന് എതിരല്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.
അതേസമയം, അനില്‍കുമാറിന്‍റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ തളളിയെങ്കിലും മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചിരുന്നു. പരാമർശം അനവസരത്തിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എങ്ങനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റിയെന്നും തിരുത്തേണ്ട സാഹചര്യം വന്നുവെന്നും പരിശോധിക്കണം. തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല. ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്. ഇന്ത്യ മുന്നണിയിൽ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീറും ആവശ്യപ്പെട്ടിരുന്നു.
ചില വസ്ത്രങ്ങളോട് മാത്രം വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്. സംഘപരിവാർ നിലപാടിൽ നിന്ന് ഒരു വ്യത്യാസവും സിപിഎമ്മിനില്ലെന്നും മുനീർ മലപ്പുറത്ത് പറഞ്ഞു. അതേസമയം തട്ടം വിവാദത്തില്‍ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത് വന്നിരുന്നു. സിപിഎം മതചാരങ്ങൾക്കെതിരാണെന്ന രീതിയിൽ അഡ്വ. അനിൽകുമാറിന്‍റെ പ്രസ്താവനയെ ചിത്രീകരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഏത് വിഭാഗത്തിനും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അനിൽകുമാറിന്‍റെ പ്രസ്താവനയുടെ ചെറിയ ഭാഗം മാത്രമാണ് വിവാദമാക്കുന്നത്. ഇപ്പോഴുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും എം എ ബേബി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam