'തോമസിന് ചികിത്സ വൈകിയിട്ടില്ല', മെഡിക്കല്‍ കോളേജിന് വീഴ്ച്ചയില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്

Published : Jan 16, 2023, 08:23 PM ISTUpdated : Jan 16, 2023, 09:41 PM IST
'തോമസിന് ചികിത്സ വൈകിയിട്ടില്ല', മെഡിക്കല്‍ കോളേജിന് വീഴ്ച്ചയില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്

Synopsis

തോമസിനെ കൊണ്ടുപോകുമ്പോൾ സ്റ്റാഫ് നഴ്സ് ഉൾപ്പടെ കൂടെ ഉണ്ടായിരുന്നു. രോഗിയെ സ്റ്റബിലൈസ് ചെയ്ത ശേഷമാണ് കൊണ്ട് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് ഗവ.മെഡിക്കൽ കോളേജിന് വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. ഹൃദയ സംബന്ധമായ രോഗമാണ് തോമസിന്‍റെ മരണകാരണമെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആരോഗ്യമന്ത്രിയ്ക്ക് റിപ്പോർട്ട് നൽകി. അഞ്ച് ദിവസം മുൻപാണ് മാനന്തവാടി വെള്ളാരം കുന്നിൽ കൃഷിയിടത്തിൽ വച്ച് കർഷകൻ തോമസിനെ കടുവ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ വേണ്ട ചികിത്സ നൽകാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. 

വിദഗ്ധരായ ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന് മകൾ സോന മന്ത്രി കൃഷ്ണൻകുട്ടിക്ക് മുന്നിൽ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു. തോമസിനെ ആധുനിക ചികിത്സ സംവിധാനമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഐസിയു ആംബുലൻസ് വിട്ട് നൽകിയില്ലെന്നും പരാതിയുണ്ട്. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വീട്ടിലെത്തിയ സമയത്തും കുടുംബം പരാതി ആവർത്തിച്ചു. മൃഗമല്ല മനുഷ്യരാണ് തോമസിനെ കൊന്നതെന്ന് മന്ത്രിയോട് കുടുംബം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ തള്ളുകയാണ് ആരോഗ്യ വകുപ്പ്. തോമസിന് ചികിത്സ നൽകാൻ വൈകിയിട്ടില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് റിപ്പോർട്ട് നൽകി. 

അസി. പ്രൊഫസർമാർ ഉൾപ്പടെയുള്ള ഡോക്ടർമാർ തോമസിനെ കൊണ്ടു വരുമ്പോൾ  ആശുപത്രിയിലുണ്ടായിരുന്നു. ശസ്ത്രക്രിയ നടത്താൻ മൈക്രോ വാസ്കുലാർ സർജൻ ഇല്ലാത്തത് കൊണ്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. തോമസ് യാത്രാമധ്യേ ഗുരുതരാവസ്ഥയിൽ ആകാൻ കാരണം ഹൃദയ സംബന്ധമായ രോഗം കൊണ്ടാണെന്നും റിപ്പോർട്ടിലുണ്ട്. മുറിവുകളിൽ നിന്നുണ്ടായ അമിത രക്തസ്രാവം മൂലം ഷോക്ക് ഉണ്ടായി എന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിശദീകരിക്കുന്നു. ഇതിനിടെ ആരോഗ്യ വകുപ്പിന്‍റെ അനാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ