
തൃശ്ശൂർ : കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കൂട്ട നടപടിക്ക് ശുപാർശ. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് ജീവനക്കാർ, അസിസ്റ്റന്റുമാർ, ശുചീകരണതൊഴിലാളികൾ തുടങ്ങിയവർക്കെതിരെയാണ് നടപടിക്ക് അന്വേഷണ കമ്മീഷന്റെ ശുപാർശ. നഴ്സിങ് ജീവനക്കാർ അടക്കമുള്ളവരെ ഉടൻ സ്ഥലം മാറ്റും. സംഭവത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ഡിഎംഎയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം.
ആരോഗ്യവകുപ്പിന് കീഴിലുള്ള ഹെഡ് നഴ്‌സുമാർക്കെതിരെ നടപടി ശുപാർശ ചെയ്‌ത് ആരോഗ്യവകുപ്പ് ഡയറക്‌ടർക്ക് റിപ്പോർട്ട് കൈമാറി. സംഭവത്തിൽ ആശുപത്രിയിലെത്തി അന്വേഷണം നടത്തിയ ജില്ലാ നഴ്‌സിങ് ഓഫീസറുടെ റിപ്പോർട്ട്, ജീവനക്കാരുടെ വിശദീകരണം എന്നിവ പരിശോധിച്ചാണ് നടപടി. സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതര വീഴ്‌ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ് കണ്ടെത്തിയിരുന്നു.
കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ ഏഴ് വയസുകാരൻ്റെ തുടയിലാണ് ഉപയോഗിച്ച സിറിഞ്ച് സൂചി തുളച്ചുകയറിയത്. 14 വർഷം വരെ കുഞ്ഞിന് എച്ച്ഐവി ഉൾപ്പടെഉള്ള പരിശോധനകൾ നടത്തേണ്ട ഗതികേടിലാണിപ്പോൾ കുടുംബം. കായംകുളം ചിറക്കടവം സ്വദേശികളായ കുടുംബത്തിനാണ് ദുരവസ്ഥയുണ്ടായത്. കഴിഞ്ഞ മാസം 19ന് കായംകുളം താലൂക്കാശുപത്രിയിൽ പനി ബാധിച്ച് എത്തിയതായിരുന്നു. കുട്ടിയെ അത്യാഹിത വിഭാഗത്തിലെ കട്ടിലിൽ കിടത്തിയപ്പോഴാണ് മറ്റ് ഏതോ രോഗികൾക്ക് കുത്തിവെയ്പ്പ് നടത്തിയ സൂചി തുടയ്ക്ക് മുകളിൽ തുളച്ച് കയറിയത്. സംഭവം വാർത്തയായതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ അടക്കം കേസെടുത്തിരുന്നു.
ഏത് രോഗിയെ കുത്തി വെച്ച സൂചിയാണ് കുഞ്ഞിന്റെ തുടയിൽ തുളച്ചു കയറിയതെന്ന് വ്യക്തമല്ല. വിദഗ്ധ പരിശോധനയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച് കുഞ്ഞിന് എച്ച് വൺ എൻ വൺ, ഡെങ്കിപ്പനി, പോലെയുള്ള പരിശോധനകൾ നടത്തി. എന്നാൽ എച്ച്ഐവി പരിശോധന മെഡിക്കൽ കോളേജിൽ നടത്താൻ പറ്റാത്തതിനാൽ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.ഒരു ടെസ്റ്റിന് ഇരുപതിനായിരം രൂപ വരെ ചിലവാകും. തുടർന്ന് 14 വർഷം വരെ എല്ലാവർഷവും ഈ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam