പൾസര്‍ സുനി ഭീഷണിപ്പെടുത്തിയതിന് തെളിവില്ല, ദിലീപ് വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സർക്കാർ

By Web TeamFirst Published Jan 29, 2020, 3:43 PM IST
Highlights

നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രത്തിൽ ജയിലിൽ നിന്ന് ഒന്നാം പ്രതി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഭാഗമുണ്ട്. ഇതിൽ ഇര താനാണ്. അതിനാൽ കേസ് രണ്ടും പ്രത്യേകം പരിഗണിക്കണം എന്നാണ് ദിലീപിന്റെ ആവശ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസര്‍ സുനി ജയിലിൽ നിന്ന് ദിലീപിനെ ഫോണിൽ വിളിച്ചത് കരാർ പ്രകാരമുള്ള പണം ലഭിക്കാനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ദിലീപ് തെറ്റായ വാദമുയര്‍ത്തി വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രത്തിൽ ജയിലിൽ നിന്ന് ഒന്നാം പ്രതി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഭാഗമുണ്ട്. ഇതിൽ ഇര താനാണ്. അതിനാൽ കേസ് രണ്ടും പ്രത്യേകം പരിഗണിക്കണം എന്നാണ് ദിലീപിന്റെ ആവശ്യം. എന്നാൽ ഈ ഫോൺ വിളി ഭീഷണിയായിരുന്നില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതില്‍ പ്രത്യേക വിചാരണ വേണ്ടെന്നും പ്രൊസിക്യുഷൻ പറഞ്ഞു.

പൊലീസ് കോടതിയിൽ സമര്‍പ്പിച്ച അന്തിമ റിപ്പോ‍ര്‍ട്ടില്‍ ദിലീപിനെ പള്‍സര്‍ സുനി വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ഭാഗം ഉണ്ടായിരുന്നില്ല. എന്നാൽ കോടതി കുറ്റം ചുമത്തി കുറ്റപത്രം തയ്യാറാക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണ് ഒന്നാം പ്രതി ദിലീപിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നതെന്നും പ്രോസിക്യുഷൻ പറഞ്ഞു. ഇത് ഒന്നുകിൽ കോടതിക്ക് സ്വമേധയാ തിരുത്താം, അല്ലെങ്കിൽ സംസ്ഥാന സര്‍ക്കാരോ, അന്വേഷണ സംഘമോ ഇതിനായി കോടതിയിൽ അപേക്ഷ സമര്‍പ്പിക്കുമെന്നും പ്രോസിക്യുഷൻ വാദിച്ചു.

ദിലീപിനെ സുനിൽ ഭീഷണിപ്പെടുത്തിയതിന് പൊലീസ് കേസ് ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. നടിയെ ആക്രമിക്കാൻ നടത്തിയ ഗൂഢാലോചനയുടെ തുടർച്ച മാത്രമാണ് ജയിലിൽ നിന്നുള്ള ഫോൺവിളിയെന്നും സര്‍ക്കാര്‍ വാദിച്ചു. ഒന്നാം പ്രതി പൾസര്‍ സുനി ജയിലിൽ നിന്ന് ദിലീപിനെ ഫോണിൽ വിളിച്ചത് കരാർ പ്രകാരമുള്ള പണം ലഭിക്കാനാണ്. ദിലീപിനെ ഭീഷണിപ്പെടുത്തിയതിനു പോലീസ് കേസ് ഇല്ല. അതിനാൽ പ്രത്യേക വിചാരണ ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ തന്നെ ഒന്നാം പ്രതി പള്‍സര്‍ സുനി ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ദിലീപ്, ഡിജിപിക്ക് പരാതി നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അതില്‍ പിന്നീട് യാതൊരു അന്വേഷണവും നടന്നിരുന്നില്ലെന്ന് അദ്ദേഹം വാദിച്ചു. ഈ ഘട്ടത്തിൽ ദിലീപിന്റെ ഈ പരാതിയിൽ എന്ത് സംഭവിച്ചുവെന്ന് കോടതി ചോദിച്ചു. അത് അന്വേഷണത്തെ വഴിതിരിച്ചു വിടാൻ നൽകിയ പരാതി ആണെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.

click me!