
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. എറണാകുളം പ്രിന്‍സിപ്പള്‍ സെഷൻസ് കോടതിയുടെ വിധി പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ പറഞ്ഞു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ ആറുവരെയുള്ള പ്രതികള്‍ മാത്രമാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ക്രിമിനൽ ഗൂഢാലോചന തെളിയാകാൻ പ്രോസിക്യൂഷനു തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്. ശിക്ഷാ വിധിയിൽ 12ന് വാദം നടക്കാനിരിക്കെയാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്. വിധി അന്തിമം അല്ലെന്നും മേൽകോടതികളുണ്ടെന്നും അന്ന് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച മുൻ ഡിജിപി ബി സന്ധ്യ പ്രതികരിച്ചു.
കേസിലെ കൂട്ട ബലാത്സംഗം തെളിഞ്ഞെന്നും അന്വേഷണ സംഘം മികച്ച രീതിയിലാണ് ജോലി ചെയ്തെന്നും പ്രോസിക്യൂഷനും നല്ല ജോലി ചെയ്തുവെന്നും ബി സന്ധ്യ പറഞ്ഞു. നിരവധി വെല്ലുവിളികളാണ് വിചാരണ വേളയിൽ നേരിട്ടത്. അതിജീവിതക്കൊപ്പം ഇനിയും അന്വേഷണ സംഘം ഉണ്ടാകും. ഈ വിധി അന്തിമ വിധിയല്ല. മേൽകോടതികളുണ്ടെന്നും ബി സന്ധ്യ പറഞ്ഞു. ഈ കേസിലൂടെ കേരളവും കേരളത്തിലെ സിനിമാ മേഖലയിലും പോസിറ്റീവായ ഒരുപാട് മാറ്റങ്ങളുണ്ടായെന്നാണ് വിശ്വസിക്കുന്നത്. അന്തിമ വിധി വരുന്നതുവരെ അതിജീവിതക്കൊപ്പം പ്രോസിക്യൂഷനും ഉണ്ടാകും. തുടര്‍ നടപടികളുമായി മുന്നോട്ടുപോകും.
അൽപ്പസമയം മുമ്പാണ് എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചത്. നീണ്ട ആറുവര്‍ഷത്തെ വിചാരണക്കുശേഷമാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളായ പള്‍സര്‍ സുനി,മാര്‍ട്ടിൻ ആന്‍റണി, ബി മണികണ്ഠൻ, വിപി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവര്‍ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി തെളിഞ്ഞു. ഏഴാം പ്രതിയായ ചാര്‍ളി തോമസ് (പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചയാള്‍), എട്ടാം പ്രതി ദിലീപ് (കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി), ഒമ്പതാം പ്രതി സനൽകുമാര്‍ (പ്രതികളെ ജയിലിൽ സഹായിച്ചയാള്‍), പത്താം പ്രതി ശരത് ജി നായര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
അപ്പീൽ നൽകുമെന്ന് മന്ത്രി പി രാജീവ്
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. അതിജീവിതയ്ക്കൊപ്പമാണ് സർക്കാരെന്നും പി രാജീവ് പറഞ്ഞു.