Latest Videos

Actress Attack Case : വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ; ഹർജി ഇന്ന് ഹൈക്കോടതിയിൽ

By Web TeamFirst Published Jan 6, 2022, 2:25 AM IST
Highlights

ചില സാക്ഷികളെ വീണ്ടും വിസ്തരിക്കനാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ( Actress Attack Case) വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ (Prosecution) നൽകിയ ഹർജി ഹൈക്കോടതി (HighCourt) ഇന്ന് പരിഗണിക്കും. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കനാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയിരുന്നു.

ഈ നടപടി റദ്ദാക്കണം എന്നും ഹർജിയിൽ പറയുന്നു. ഹർജി നൽകിയതിന് പിറകെ വിചാരണ കോടതി നടപടികളിലുള്ള പ്രതിഷേധം കാരണം പ്രോസിക്യൂട്ടർ രാജി വെച്ചിരുന്നു. ഈ സാഹചര്യം കോടതി പരിശോധിച്ചേക്കും. തുടർ അന്വേഷണം നടക്കുന്നതിനാൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ ആറ് മാസം നിർത്തി വെക്കണം എന്ന ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. തുടർ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലെ അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തിൽ ഉള്ളവരും തുടർ അന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയിൽ പറയുന്നു. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോൺ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേസിലെ പ്രതിയായ ദിലീപ്  അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചുവെന്നും താനിത് റിക്കോർഡ് ചെയ്തുവെന്നുമാണ്  ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ റെക്കോഡുകൾ അടങ്ങിയ ഫോണാണ് കോടതിയിൽ ഹാജരാക്കിയത്. ഇത് ഫോറന്‍സിക്കിന്റെ പരിശോധനക്ക് അയക്കും. സംവിധായകന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി റിപ്പോർട്ട് ജനുവരി 20 ന് സമർപ്പിക്കണമെന്നാണ് വിചാരണ കോടതി നിർദ്ദേശം.

click me!