ജാമ്യം ലഭിക്കും മുമ്പ് വിട്ടയച്ച നടപടി ചട്ടവിരുദ്ധം എന്നായിരുന്നു കൊച്ചിയിലെ വിചാരണക്കോടതിയുടെ കണ്ടെത്തൽ. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 29ന് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് ഉത്തരവിലുണ്ട്. മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിലിൽ അധികൃതർ വിപിൻലാലിനെ വിട്ടയച്ചിരുന്നു.
ജാമ്യം ലഭിക്കും മുമ്പ് വിട്ടയച്ച നടപടി ചട്ടവിരുദ്ധം എന്നായിരുന്നു കൊച്ചിയിലെ വിചാരണക്കോടതിയുടെ കണ്ടെത്തൽ. തുടർന്ന് വിപിൻലാലിനെ അറസ്റ്റ് ചെയ്യാൻ വാറന്‍റും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
മറ്റൊരു കേസിൽ കാക്കനാട് ജയിലിൽ കഴിയവേയാണ് വിപിൻ ലാലിനെ നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയും പിന്നീട് മാപ്പു സാക്ഷിയും ആക്കിയത്. വിയ്യൂർ ജയിലിൽ കഴിയവേ ആദ്യ കേസിൽ ജാമ്യം ലഭിച്ചതോടെയാണ് ജയിൽ സൂപ്രണ്ട് ഇയാളെ മോചിപ്പിച്ചത്. ഈ നടപടി ചോദ്യം ചെയ്ത്, കേസിലെ എട്ടാം പ്രതി ദിലീപ് നൽകിയ ഹർജിയിലായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്.