
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ നിന്ന് കാണാതായ ആദം ജോ ജോണിനെക്കുറിച്ചുള്ള അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് എറണാകുളം എംപി ഹൈബി ഈഡൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്ര ദിവസമായും ആദത്തിനെ കണ്ടെത്താൻ കഴിയാത്തത് ഗൗരവതരമാണെന്ന് കുറ്റപ്പെടുത്തിയ ഹൈബി ഈഡൻ വിഷയത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ടു. തിരോധാനത്തിന്റെ ചുരുളഴിയാൻ സമൂഹം പിന്തുണക്കണം.
ഒന്നരമാസം മുമ്പാണ് ഒരു സൈക്കിളിൽ പള്ളുരുത്തി സ്വദേശിയായ ഇരുതുകാരൻ ആദം ജോ ആന്റണി വീട്ടിൽ നിന്നും തിരിച്ചത്. കയ്യിൽ ഫോണോ പണമോ വസ്ത്രങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഒന്നും പറയാതെ ഒരു സുപ്രഭാതത്തില്‍ എവിടേക്കോ പോയ മകന് വേണ്ടിയുളള കാത്തിരിപ്പിലാണ് എറണാകുളം പള്ളുരുത്തിയിലെ ഒരു അച്ഛനും
അമ്മയും. 45 ദിവസമായി അന്വേഷണം നടത്തിയിട്ടും ഒരു തുമ്പ് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ ആദം കൊച്ചി കപ്പല്‍ശാലയ്ക്കരികില്‍ വരെ പോയതിന്‍റെ തെളിവായ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. അതിനപ്പുറത്ത് എവിടേക്ക് പോയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പഴ്സ് എടുത്തിട്ടില്ല, ഫോണ്‍ കൊണ്ടു പോയിട്ടില്ല, ധരിച്ചിരുന്ന ബനിയനും ഷോട്സ്സുമല്ലാതെ മറ്റു വസ്ത്രങ്ങളൊന്നും കരുതിയിട്ടുമില്ല. കൊച്ചിയിലോ സമീപപ്രദേശങ്ങളിലോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആദത്തിന്‍റെ സൈക്കിളും ഇനിയും കണ്ടെത്തനായിട്ടില്ല. പിന്നെ എങ്ങോട്ടാകാം ആദം പോയതെന്ന ചോദ്യത്തിനാണ് ഈ മാതാപിതാക്കള്‍ ഉത്തരം തേടുന്നത്.
പ്ലസ് ടു കഴിഞ്ഞ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പഠനം തുടങ്ങിയ ആദം ആദ്യ ഘട്ട പഠനം പൂര്‍ത്തിയാക്കിയ ശേഷം പിഎസ് സി പരീക്ഷകള്‍ക്കുളള തയാറെടുപ്പിലായിരുന്നു. വീട്ടില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. പിന്നെ എന്തിന് ഒരു സുപ്രഭാതത്തില്‍ വീടു വിട്ടു പോയി.എവിടേക്ക് പോയി. കേരളത്തിനകത്തും പുറത്തും വ്യാപകമായ അന്വേഷണം നടത്തിയിട്ടും ആദത്തെക്കുറിച്ച് ഒരു സൂചനയും പള്ളുരുത്തി പൊലീസിനും കിട്ടിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam