
കണ്ണൂര്‍: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം. തലശ്ശേരി ജില്ലാ കോടതിയാണ് വാദം കേൾക്കുക. ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബം കക്ഷി ചേരും. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരൻ പ്രശാന്തിന്‍റെ മൊഴിയും ആയുധമാക്കിയാവും പ്രതിഭാഗം വാദം.
ഫയൽ നീക്കം വൈകിപ്പിച്ചതിനെയാണ് വിമർശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്നും സ്ഥാപിക്കാനാകും ശ്രമം. ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയെത്തുന്ന ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ വാദവും നിർണായകമാകും. കളക്ടർക്കെതിരെ ഇന്നലെയും കണ്ണൂരിൽ കനത്ത പ്രതിഷേധമുണ്ടായി. അരുൺ കെ വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിലാണ് അവസാനിച്ചത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു കളക്ടറുടെ മറുപടി.
നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്നാണ് പി പി ദിവ്യ പൊലീസിനോട് പറഞ്ഞത്. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകിയിരുന്നു. പ്രശാന്തുമായി ഫോൺ വിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ലാ പഞ്ചായത്തിന്‍റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ പറഞ്ഞു. കഴിഞ്ഞ ദിവസം ദിവ്യയെ രണ്ടര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam