
പത്തനംതിട്ട: കേരളത്തിന്‍റെ സങ്കടമായി മാറിയ എഡിഎം നവീൻ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ മക്കളായ നിരുപമയും നിരഞ്ജനയും അന്ത്യകര്‍മ്മങ്ങൾ ചെയ്തു. ഭാര്യ മഞ്ചുഷക്കും മക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഒരു നാട് മുഴുവൻ വിങ്ങിപ്പൊട്ടിയാണ് നവീൻ ബാബുവിനെ യാത്രയാക്കിയത്.
രാവിലെ പതിനൊന്നരയോടെയാണ് വിലാപയാത്രയായിട്ടാണ് നവീൻ ബാബുവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കാനും ജന്മനാട്ടിൽ ജോലി ചെയ്യാനും തയ്യാറായി വരാനിരുന്ന നവീൻ ബാബു വീട്ടിലെത്തിയത് ചേതനയറ്റ്. ഒരു വീട് മുഴുവൻ വിങ്ങിപ്പൊട്ടി. ഭാര്യയേയും മക്കളേയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം വൻ ജനാവലിയുണ്ടായിരുന്നു ചുറ്റിലും. അന്ത്യകര്‍മ്മങ്ങൾക്ക് ശേഷമാണ് മൃതദേഹം സംസ്കാരത്തിനായി വീടിന് പുറത്തേക്ക് എടുത്തത്. നേരത്തെ പത്തനംതിട്ട കളക്ടേറ്റിൽ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോഴും കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. ചൊവ്വാഴ്ച എഡിഎമ്മായി ചുമതലയേൽക്കാൻ എത്തേണ്ടിടത്തായിരുന്നു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിൽ നിന്ന് മൃതദേഹമെത്തിയത്. സഹപ്രവര്‍ത്തകര്‍ക്കും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും ഒന്നും കരച്ചിലടക്കാനായില്ല. എല്ലാവര്‍ക്കും നവീൻ ബാബവിനെ കുറിച്ച് പറയാനുള്ളത് നല്ല വാക്കുകൾ മാത്രമായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി.
സൈബര്‍ ഇടത്തിൽ നവീൻ ബാബുവിനെതിരെ നിറഞ്ഞ ആക്ഷേപങ്ങളെല്ലാം തള്ളുന്നതായിരുന്നു സഹപ്രവര്‍ത്തകരും ജന്മനാടും നൽകിയ നല്ലവാക്കുകളും യാത്രയയപ്പും. മൃതദേഹം ചിതയിലേക്ക് എടുക്കുന്നതിന് മുൻപെ മരണത്തിൽ ഭാര്യയുടെ മൊഴിയെടുക്കാൻ വന്നതിലുമുണ്ടായി പ്രതിഷേധം.
Also Read: എഡിഎമ്മിൻ്റെ മരണത്തില്‍ പി പി ദിവ്യയെ പ്രതി ചേര്‍ത്ത് പൊലീസ്; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam