
കണ്ണൂർ: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന് തെറ്റുപറ്റിയെന്ന് കണ്ണൂർ കളക്ടർ മൊഴി നൽകിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നവീൻ ബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ലെന്നും മന്ത്രി പറഞ്ഞു. എഡിഎമ്മിന്റെ ആത്മഹത്യക്ക് ശേഷം കണ്ണൂരിലെ റവന്യൂ വകുപ്പ് പരിപാടികളിൽ നിന്ന് വിട്ടുനിന്ന മന്ത്രി, പത്ത് മാസങ്ങൾക്ക് ശേഷം ഇന്ന് കളക്ടറുമായി വേദി പങ്കിട്ടു.
എഡിഎമ്മിന്റെ യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ നടത്തിയ അപമാന പ്രസംഗം ഉൾപ്പെടെ, റവന്യൂ മന്ത്രിയെ അറിയിച്ചിരുന്നു എന്നാണ് കളക്ടർ മൊഴി നൽകിയിരുന്നത്. ഇതിനുശേഷം ജില്ലയിലെ റവന്യൂ പരിപാടികളിൽ മന്ത്രി കെ രാജൻ പങ്കെടുത്തിരുന്നില്ല. കളക്ടറുമായി വേദി പങ്കിടുന്നതിൽ ആയിരുന്നു എതിർപ്പ്. പക്ഷേ പിണക്കമില്ലെന്നാണ് മന്ത്രി കെ രാജൻ ഇപ്പോൾ പറയുന്നത്. നവീൻ ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ ഒരു തെറ്റും ചെയ്തതായി കണ്ടെത്തിയിട്ടുമില്ല. തനിക്ക് മുഖ്യമന്ത്രിക്കും ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. എഡിഎം നവീൻ ബാബു അഴിമതി ചെയ്തുവെന്ന് കളക്ടർ മൊഴി നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ദിവസം വൈകിട്ട് രണ്ട് തവണയും പിറ്റേദിവസം ഒരുതവണയും കളക്ടർ മന്ത്രിയുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ ഇക്കാര്യം നിഷേധിക്കുന്നുമില്ല. കേസിന്റെ മെറിട്ടുമായി ഫോൺ വിളിക്ക് എന്ത് ബന്ധം എന്നാണ് ചോദ്യം..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam