
തിരുവനന്തപുരം: ദത്ത് കേസില്‍ (Adoption Case) പൊലീസ് അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന് സമരസമിതി. കുറ്റക്കാർക്ക് എതിരെ അന്വേഷണം നടക്കുന്നില്ലെന്ന് സമരസമിതി ആരോപിച്ചു. വനിതാ ശിശുക്ഷേമ ഡയറക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകുന്നില്ല. ശിശുക്ഷേമ സമിതി കുടുംബകോടതിയെ കബളിപ്പിച്ചെന്നും അനുപമ (Anupama) ആരോപിച്ചു.
കോടതിയിൽ സമർപ്പിച്ചത് കൊല്ലം കേന്ദ്രത്തിന്റെ അഡോപ്ഷൻ ലൈസൻസ് ആണെന്നും തിരുവനന്തപുരം കേന്ദ്രത്തിന് ഉള്ളത് ഓർഫനേജ് രജിസ്‌ട്രേഷൻ ലൈസൻസ് മാത്രമാണെന്നും സമരസമിതി ആരോപിക്കുന്നു. തിരുവനന്തപുരം കേന്ദ്രത്തിന് അഡോപ്ഷൻ ലൈസൻസ് ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും അനുപമ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ മന്ത്രി വീണ സ്ഥാനത്ത് തുടരാൻ അർഹതയില്ല. രേഖകളിൽ കൃതിമം കാണിക്കാൻ മന്ത്രി കൂട്ട് നിന്നുവെന്നും സമരസമിതി ആരോപിച്ചു. കോടതിയെ ഗവ പ്ലീഡർ തെറ്റുധരിപ്പിച്ചു. മേൽകോടതിയെ സമീപിക്കാൻ ആലോചിക്കുകയാണെന്നും സമരസമിതി അറിയിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും തന്റെ മൊഴി എടുത്തിട്ടില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
ആന്ധ്രാ പ്രദേശിൽ നിന്നുള്ള ദമ്പതികളായിരുന്നു അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത്. ഡിഎൻഎ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേയും അജിത്തിന്റേതുമാണെന്ന് വ്യക്തമായി. ഇതോടെ കുഞ്ഞിനെ അനുപമയ്ക്ക് കോടതിയിടപെട്ട് വിട്ടുനൽകി. കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെന്ന ആവശ്യത്തിൽ അനുപമ ഉറച്ച് നിൽക്കുകയാണ്. വനിത ശിശുവികസന ഡയറക്ടർ ടി വി അനുപമയുടെ റിപ്പോർട്ടിൽ ദത്ത് നടപടികളിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയുണ്ടാകുമോയെന്നതിൽ വ്യക്തതയില്ല.
അതേസമയം, അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടിയിൽ വീഴ്ചകൾ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കുകയാണ് സിപിഎം. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും തെറ്റ് പറ്റിയിട്ടില്ലെന്നും കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷിജുഖാന്‍ തെറ്റുകാരനല്ലെന്നും നടപടിയുണ്ടാകില്ലെന്നുമാണ് ആനാവൂർ ആവർത്തിച്ചത്. വനിതാ ശിശുവികസന ഡയറക്ടർ ടിവി അനുപമയുടെ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. ശിശുഷേമസമിതിക്ക് തെറ്റുപറ്റിയെന്ന് റിപ്പോർട്ട് വന്നാൽ നടപടി ആലോചിക്കാം. അത് വരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam