
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയെ (anupama) കുഞ്ഞിനെ കാണിക്കുന്നതിൽ നിയമപരമായ വശം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (veena george). കോടതി വഴിമാത്രമെ കുഞ്ഞിനെ കൈമാറാനാകൂ. കോടതി വഴിയാകും നടപടികളെന്ന് മന്ത്രി വ്യക്തമാക്കി. പൊസിറ്റിവായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിന്റെ അവകാശമാണ് പ്രധാനം. ഇതില്‍ കോടതി അന്തിമ കാര്യങ്ങൾ തീരുമാനിക്കും. ശുശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ലെന്ന വാര്‍ത്ത തെറ്റാണ്. 2015ലെ നിയമം അനുസരിച്ചു ഒരു ലൈസൻസ് മതി. അത് ഉണ്ടെന്ന് മന്ത്രി അറിയിച്ചു. മന്ത്രി എന്ന നിലയിൽ എഴുതി തന്ന പരാതി പോലും ഇല്ലാതെയാണ് താൻ ഇടപെട്ടത്. വിഷയത്തിന്റെ ഗൗരവം കണ്ടത് കൊണ്ടാണ് ഇടപെട്ടത്. ഇന്നോ നാളെയോ റിപ്പോർട്ട് കിട്ടും. അന്വേഷണം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
വീഴ്ച ഉണ്ടായോ എന്നത് പരിശോധിക്കുകയാണ്. ഡയറക്ടർ നടതുന്ന അന്വേഷണം പൂർത്തിയായി എന്നാണ് മനസിലാക്കുന്നത്. ഡിഎൻഎ നടത്താൻ പറഞ്ഞ ശേഷം വളരെ വേഗത്തിലാണ് നടപടികൾ നീക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ കാലതാമസവും ഒഴിവാക്കാൻ ഇടപെട്ടിട്ടുണ്ട്. എല്ലാ നടപടിയും വിഡിയോ പകർത്തിയിട്ടുണ്ട്. ആന്ധ്രയിൽ വെച്ചു തന്നെ ഡിഎൻഎ പരിശോധന നടത്താമായിരുന്നു. എന്നാല്‍, കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നത് ഡിഎന്‍എ പരിശോധിക്കുന്നത് സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ തുടങ്ങി
അതേസമയം, കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ തുടങ്ങി. കുഞ്ഞിന്‍റെ ഡിഎൻഎ സാമ്പിള്‍ നിർമ്മലാ ശിശു ഭവനിലെത്തി ശേഖരിച്ചു. അനുപമയോടും അജിത്തിനോടും സാമ്പിള്‍ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് കുഞ്ഞ് എത്തിയ ശേഷം വളരെ വേഗമാണ് തുടർനടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്. താത്കാലിക സംരക്ഷണത്തിന് ചുമതലപ്പെടുത്തിയ നിർമ്മലാ ശിശു ഭവനിൽ എത്തി കുഞ്ഞിനെ കാണണമെന്ന് ഡിഎൻഎ പരിശോധനക്ക് മുമ്പും അനുപമ ആവശ്യപ്പെട്ടു.
കുഞ്ഞിന്‍റെ സാമ്പിൽ എടുത്തതിന് ശേഷം അടുത്ത നടപടി അനുപമയുടെ അജിത്തിന്‍റെയും സാമ്പിൽ ശേഖരണമാണ്. ഇന്ന് രണ്ടരക്ക് രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിൽ എത്താനാണ് നിർദ്ദേശം. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പരിശോധനാ ഫലം പ്രതീക്ഷിക്കുന്നു. ഫലം പൊസിറ്റീവായാൽ നിയമോപദേശം തേടിയ ശേഷം സിഡബ്ല്യുസി തുടർനടപടികൾ എടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam