ദത്ത് വിവാദം; ഡിഎന്‍എ ഫലം വരുന്നതിന് മുന്‍പ് തുടർനടപടികൾക്കായി നിയമോപദേശം തേടാൻ ശിശുക്ഷേമ സമിതി

By Web TeamFirst Published Nov 23, 2021, 6:30 AM IST
Highlights

ഡിഎൻഎ ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികള്‍ ശിശുക്ഷേമസമിതി സ്വീകരിക്കും. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍. 30ന് പരിശോധന ഫലം ഉൾപ്പെടെ റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ(adoption row) കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഫലം (dna test result)ഇന്നോ നാളെയോ ലഭിച്ചേക്കും.ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിൾ ഇന്നലെ ശേഖരിച്ചിരുന്നു. അനുപമയും അജിത്തും , രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയിൽ നേരിട്ടെത്തി രക്തസാമ്പിൾ നൽകിയിരുന്നു. ഡിഎൻഎ ഫലം പോസിറ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍.

30ന് പരിശോധന ഫലം ഉൾപ്പെടെ റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.

ഒക്ടോബര്‍ 14 ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം പുറത്തെത്തിയത്. പിന്നീട് തുടര്‍ച്ചയായി ന്യൂസ് അവര്‍ ചര്‍ച്ചകള്‍, പൊലീസിന്‍റെയും ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത്കൊണ്ടുവന്ന തുടര്‍വാര്‍ത്തകള്‍. തുടർന്ന് ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ ഒടുവില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ഉത്തരവും പുറത്തിറക്കുകയായിരുന്നു
 

click me!