
അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന കെ എം മാണിക്ക് ആദരസൂചകമായി സ്മാരകം പണിയാന്‍ ബജറ്റില്‍ കോടികള്‍ നീക്കിവച്ചതിനെതിരെ വിമര്‍ശനവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേർക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിച്ചത്. അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങൾ തന്നെ നഷ്ടം സഹിക്കണം, ഇപ്പോൾ മരിച്ചാൽ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്നിയവാസമാണെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഈ തീരുമാനം ഞാൻ കോടതിയിൽ ചോദ്യം ചെയ്യും. എതിർപ്പിന്റെ സ്വരം ഇല്ലാതെ നിങ്ങളീ അശ്ലീലം ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്താനേ പാടില്ല. അതിന് അനുവദിക്കില്ലെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.
താനും അപ്പൻ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങൾ വിലയുള്ള പാലായിൽ 50 സെന്റ് സ്ഥലവും 5 കോടി രൂപയും അനുവദിക്കാൻ മകന്റെ ആവശ്യം.
എന്താണീ ട്രസ്റ്റിന്റെ പൊതുധർമ്മം?
കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും കാട്ടുകള്ളനുമാണെന്നു നാട്ടുകാരെക്കൊണ്ടു പറയിപ്പിച്ച KM മാണിയുടെ പേരിൽ ഒരു പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കണം !!
എന്നിട്ട്, അധ്വാനവർഗ്ഗ സിദ്ധാന്തം നാട്ടുകാരെ പഠിപ്പിക്കണം. !!
ജോസ് കെ മാണിക്ക് വേണമെങ്കിൽ അണികളോട് പണം പിരിച്ചു നടത്തട്ടെ. അതിനും ഖജനാവ് കയ്യിട്ടുവാരൻ വരുന്നത് എന്തിനാണ്??
അത് അനുവദിക്കാൻ ഇടതുപക്ഷ സർക്കാരും തോമസ് ഐസക്കും !!
മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേർക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിച്ചത്. അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങൾ തന്നെ നഷ്ടം സഹിക്കണം, ഇപ്പോൾ മരിച്ചാൽ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്നിയവാസമാണ്.
പിണറായി വിജയന് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ LDF ന്റെ ഫണ്ടിൽ നിന്ന് കൊടുത്തുകൊള്ളണം ജോസ് മാണിക്ക് ഈ തുക. അല്ലാതെ ഖജനാവിൽ നിന്ന് എടുത്തു കൊടുക്കാൻ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ നിന്ന് കൊണ്ടുവന്നതല്ല ട്രഷറിയിലെ പണം. പൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരിൽ വീട്ടുകാർ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാൻ ഏത് നിയമമാണ് നിങ്ങൾക്ക് അധികാരം തന്നത്??
LDF നു കേരളാ കൊണ്ഗ്രസുകാരെ സുഖിപ്പിക്കണമെങ്കിൽ ആയിക്കോ. സ്വന്തം ഫണ്ടിൽ നിന്ന് കൊടുത്തോ. ഇല്ലെങ്കിൽ CPM പാട്ടപ്പിരിവ് നടത്തി കൊടുത്തോ... ഈ തോന്ന്യവാസം അനുവദിക്കാനാകില്ല.
നിയമപരമായി തോറ്റേക്കാം. പക്ഷെ, ഈ തീരുമാനം ഞാൻ കോടതിയിൽ ചോദ്യം ചെയ്യും. എതിർപ്പിന്റെ സ്വരം ഇല്ലാതെ നിങ്ങളീ അശ്ലീലം ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്താനേ പാടില്ല. അനുവദിക്കില്ല.
NB: സിപിഎം കാരേ, ന്യായീകരണ സിംഹങ്ങളെ, ഈ പോസ്റ്റ് ലൈക്ക് ചെയ്യണ്ട. ഉളുപ്പും നാണവും മാനവും ഉണ്ടെങ്കിൽ, പാർട്ടി സംവിധാനത്തിൽ ജനാധിപത്യം എന്നൊന്ന് ബാക്കിയുണ്ടെങ്കിൽ നിങ്ങളുടെ കമ്മിറ്റിയിൽ ചോദിക്ക്, LDF നു നാണമില്ലേ എന്ന്.
അഡ്വ.ഹരീഷ് വാസുദേവൻ.
നേരത്തെ കെഎം മാണിയുടെ പേരില്‍ പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്കണമെന്ന് താൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് കെ മാണി പ്രതികരിച്ചിരുന്നു. സംസ്ഥാന ബജറ്റിൽ കെഎം മാണി ഫൗണ്ടേഷന് അഞ്ച് കോടി രൂപ വകയിരുത്തിയത് സ്വാഗതം ചെയ്യുന്നു. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്കണമെന്ന് താൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam