എയ്ഡഡ് നിയമന വിവാദം: എകെ ബാലനെതിരെ സിറോ മലബാർ സഭ രംഗത്ത്

By Web TeamFirst Published May 25, 2022, 8:45 PM IST
Highlights

രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കമാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗത്തിന്റേതെന്ന് സഭ

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന സിപിഎം നേതാവ് എകെ ബാലന്റെ പ്രസ്താവനക്കെതിരെ സിറോ മലബാർ സഭ. എകെ ബാലന്റെ പ്രസ്താവന പ്രതിഷേധാർഹമെന്ന് സിറോ മലബാർ സഭ പ്രതികരിച്ചു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അഴിമതി നടക്കുന്നുവെന്ന് പാർട്ടി നേതാവ് ആക്ഷേപിക്കുന്നു. എ കെ ബാലൻ യാഥാർത്ഥ്യം പഠിക്കണമെന്നും സിറോ മലബാർ സഭ പ്രതികരിച്ചു.

രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കമാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗത്തിന്റേതെന്ന് സഭ കുറ്റപ്പെടുത്തി. ചരിത്രത്തെ വിസ്മരിച്ചുള്ളതാണ് പ്രസ്താവന. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തലങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തി ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കാനും ശ്രമിക്കാതെയാണ് വിദ്യാഭ്യാസ ഏജൻസികളെ ആക്ഷേപിക്കുന്നതെന്നാണ് കുറ്റപ്പെടുത്തൽ.

രാജ്യത്തെ പൗരന്മാർക്ക് സാർവത്രിക വിദ്യാഭ്യാസം നൽകുന്നതിൽ ഭരണകൂടം പരാജയപ്പെട്ടപ്പോൾ, ആ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ്യത്തെ മാതൃകാ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിൽ ക്രൈസ്തവർ വലിയ പങ്കുവഹിച്ചെന്നും, രാഷ്ട്രീയ പ്രവർത്തകർ ചരിത്ര ബോധവും നിയമ ബോധവുമില്ലാതെ പ്രവർത്തിക്കുന്നത് ആശാവഹമല്ലെന്നും സഭ പ്രസ്താവനയിൽ പറഞ്ഞു.

click me!