
തിരുവനന്തപുരം: പ്രളയരക്ഷാ പ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് വ്യോമസേനയുടെ കത്ത്. ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാലുദിവസം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടതിന്‍റെ ചെലവായി നൂറ്റിപ്പതിമൂന്ന് കോടി അറുപത്തൊമ്പത് ലക്ഷത്തിമുപ്പത്തിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റൊമ്പത് രൂപ നല്‍കണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച കത്ത് ലഭിച്ചിരിക്കുന്നത്.
വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഇത്രയും തുക ചെലവായതായി വ്യോമസേന പറയുന്നു. എന്നാല്‍ ഈ തുക അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു.
പ്രളയം തകര്‍ത്ത സംസ്ഥാനത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയാണ് കത്ത്. 2017 ല്‍ ഓഖിയും 2018 ല്‍ പ്രളയവും കേരളത്തിന് നേരിടേണ്ടി വന്നു. അങ്ങനെയുള്ള സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുക പ്രയാസകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
തുക അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് ശശി തരൂര്‍ ട്വീറ്റിലൂടെ പുറത്ത് വിട്ടു. പ്രളയക്കെടുതികള്‍ നേരിടുന്ന സംസ്ഥാനത്തിന്‍റെ ആവശ്യത്തിനൊപ്പമെന്ന കുറിപ്പോടെയാണ് ശശി തരൂരിന്‍റെ ട്വീറ്റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam