
ദില്ലി: ദില്ലിയില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തില്‍ മടക്കി എത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് എ കെ ആന്റണി എംപി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്ത് നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളി വിദ്യാർത്ഥികളെ ദില്ലിയിൽനിന്ന് നാട്ടിലെത്തിക്കാനുള്ള ട്രെയിനിന് കേരളം എൻഒസി നൽകിയിരുന്നു. ടിക്കറ്റ് നിരക്ക് യാത്രക്കാർ വഹിക്കണം. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് കേരളം ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടു.
ദില്ലിയിലെ മലയാളി വിദ്യാർത്ഥികൾ ആശങ്കയിലാണെന്നും അവരെ തിരികെ കൊണ്ടുവരാൻ വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. മറ്റ് യാത്രക്കാർക്കൊപ്പം ഐആർസിടിസി ഓൺലൈൻ ടിക്കറ്റ്, എസി ട്രെയിൻ ഫെയർ എന്നിവ വിദ്യാർത്ഥികൾക്കു ലഭിക്കാൻ തടസമായിരുന്നു. തുടർന്നാണ് നോൺ എസി വണ്ടിയിൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ മാർഗ്ഗം തേടിയത്.
ദില്ലിയിലെ ഹെൽപ്പ് ഡസ്ക് വഴിയാണ് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള കാര്യങ്ങൾ ഏകോപിപിക്കുന്നത്. ഇതിനു വേണ്ടി സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യും. ദില്ലിയിൽ നിന്നടക്കം പ്രത്യേകം ട്രെയിൻ അനുവദിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങൾ റെയിൽവെയിൽ നിന്ന് ഉടൻ ലഭിക്കും. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam