
പാലക്കാട് : സിഎംആർഎൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ 1.72 കോടി സ്വീകരിച്ചത് മാസപ്പടിയല്ല, സേവനമാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. മുഖ്യമന്ത്രിയുടെ മകളെ ആവർത്തിച്ച് ന്യായീകരിച്ച എ കെ ബാലൻ, വാങ്ങിയ പണത്തിന് വീണ നികുതിയടച്ചിട്ടുണ്ടെന്നും ഓരോ ദിവസവും കുഴൽനാടൻ കള്ള പ്രചരണം നടത്തുകയാണെന്നും കുറ്റപ്പെടുത്തി.
ധനവകുപ്പ് കൊടുത്ത കത്ത് ക്യാപ്സ്യൂൾ മാത്രമാണെന്ന മാത്യു കുഴൽനാടന്റെ ആരോപണത്തിൽ ഉരുണ്ടുകളിച്ച ബാലൻ, കത്തിൽ തെറ്റുണ്ടോ ശരിയുണ്ടോ എന്ന് പറയാൻ എനിക്ക് സാധിക്കില്ലെന്നും മാത്യു ഉന്നയിച്ച ഡേറ്റുകളിലെ മാറ്റവും ഐജിഎസ്ടിയോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. ജിഎസ്ടി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പണം കൊടുത്തുവെന്നത് അടിസ്ഥാരഹിതമാണ്. ടാക്സ് കൊടുത്തുവെന്ന് ഐജിഎസ്ടി കമ്മിഷണർ ധനകാര്യ വകുപ്പിനെ അറിയിച്ചു. ബാക്കി കാര്യങ്ങൾ ഐജിഎസ്ടി കമ്മിഷണറിനോട് ചോദിക്കണം. ഇക്കാര്യങ്ങൾ വീണയോടല്ല ചോദിക്കേണ്ടതെന്നും ബാലൻ കൂട്ടിച്ചേർത്തു.
മാസപ്പടിയിൽ ചോദ്യമുന്നയിച്ച മാധ്യമങ്ങളോട്, 1.72 കോടിക്ക് നികുതി അടച്ചുവെന്ന് നിങ്ങളോട് എന്തിന് വ്യക്തമാക്കണമെന്നായിരുന്നു ബാലന്റെ മറുപടി. അത് വ്യക്തമാക്കേണ്ടത് ഐജിഎസ്ടിയാണ്. ഏതു ദിവസം എത്ര കാശ് കൊടുത്തുവെന്ന് മാധ്യമങ്ങളോട് പറയാൻ എന്ത് ബാധ്യതയാണ് വീണക്കുള്ളത്. സേവനത്തിനുള്ള പ്രതിഫലമാണ് ലഭിച്ചത്. മാസപ്പടി ആണെന്ന് പറയാൻ തലയിൽ വെളിവുള്ള ആർക്കും പറ്റില്ലെന്നും ബാലൻ പറഞ്ഞു. മാത്യു കുഴൽനാടന് ഇനിയും പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാമെന്നും ബാലൻ പറഞ്ഞു.
അതേ സമയം, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യം കോൺഗ്രസ് നേതാവ് കുഴൽനാടൻ തളളി. സിഎംആർഎൽ എന്ന കമ്പനി എക്സാലോജിക്കുമായി ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയിൽ 2.3.2017 ൽ സിഎംആർഎൽ കമ്പനി വീണയുടെ കമ്പനിയുമായി (എക്സാലോജിക്) കരാർ ഒപ്പിട്ടു. 1.1.2017 മുതൽ വീണ വിജയനുമായി 5 ലക്ഷം മാസം നൽകുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്ട്രേഷൻ ലഭിക്കുന്നത്. ഇതിനു മുൻപ് വീണാ വിജയനും കമ്പനിയും സിഎംആർഎല്ലിൽ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാൻ കഴിയുക 17.1.2018 മുതൽ മാത്രമാണ്. അപ്പോൾ ഈ കരാർ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും ? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകുമെന്നും കുഴൽനാടൻ ചോദിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam