
കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനും ലഹരിമാഫിയയിലെ കണ്ണിയുമെന്ന് സിപിഎം വിശേഷിപ്പിച്ച ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജർ ട്രോഫി കൊടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ആകാശ് തില്ലങ്കേരിക്ക് എം ഷാജർ ട്രോഫി കൊടുത്തത് അവിചാരിതമെന്ന ഡിവൈഎഫ്ഐ വിശദീകരണത്തിന് പിന്നാലെ ട്രോഫി വിവാദത്തിൽ ഷാജറിനെ പ്രതിരോധിച്ച് ആകാശ് തില്ലങ്കേരി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗത്തിൽ നിന്ന് ട്രോഫി വാങ്ങിയതിൽ ഒരു തെറ്റുമില്ലെന്നും ക്ലബിന്റെ തീരുമാന പ്രകാരമാണ് താൻ ട്രോഫി വാങ്ങാൻ കയറിയതെന്നും അതിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവിനെ വേട്ടയാടുന്നത് ശരിയല്ലെന്നുമാണ് ആകാശ് തില്ലങ്കേരിയുടേ ഫേസ്ബുക്ക് കുറിപ്പ്. തന്നെ അനുമോദിച്ചതുകൊണ്ട് ഡിവൈഎഫ്ഐക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. നിലനിൽപ്പിന്റെ ഭാഗമായ് സ്വയം പ്രതിരോധിക്കാനേ ഇതുവരെ ശ്രമിച്ചിറ്റുള്ളു. അതിലെ ശരി തെറ്റുകൾ ചികയാൻ ശ്രമിക്കുന്നില്ലെന്നും കുറിപ്പിലുണ്ട്.
അതേ സമയം, കളങ്കിതനായ ആകാശിനെ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുപ്പിച്ച സിപിഎം പ്രാദേശിക നേതൃത്വത്തിനാണ് വീഴചയെന്നും ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറിനെതിരെ നടപടി വേണ്ടെന്നുമാണ് ഡിവൈഎഫ്ഐ വിശദീകരണം. പാർട്ടി ബന്ധമുള്ള ക്ലബ് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ആകാശിനെ പങ്കെടുപ്പിച്ച പ്രാദേശിക നേതൃത്വത്തിന് തെറ്റുപറ്റിയെന്ന് തില്ലങ്കേരി ലോക്കൽ കമ്മറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam