
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി (BJP) നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളിൽ അനൂപ്, ജസീബ് എന്നിവരെ റിമാൻഡ് ചെയ്തു. ജനുവരി 12 വരെയാണ് കോടതി ഇരുവരെയും റിമാൻഡ് ചെയ്തത്. ആലപ്പുഴയിലെ എസ്ഡിപിഐ (SDPI) നേതാവ് ഷാനിനെ കൊലപ്പെടുത്തിയതിലെ വൈരാഗ്യമാണ് രൺജീത്തിന്‍റെ അരുംകൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
കൃത്യത്തിന് മുൻപ് പല സ്ഥലങ്ങളിൽവെച്ച് എസ്ഡിപിഐ പ്രവർത്തകർ ഗൂഡാലോചന നടത്തി. കേസിൽ 25 ഓളം പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ പന്ത്രണ്ട് പേരാണ് മുഖ്യപ്രതികൾ. പിടിയിലായവരുടെ കൂട്ട് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. പ്രതികൾ ഉപയോഗിച്ച ഒരു വാഹനം കൂടി ഇന്ന് തെളിവെടുപ്പിനിടെ കണ്ടെത്തി. ആലപ്പുഴ വലിയചുടുകാട് ഭാഗത്തുനിന്നാണ് അറസ്റ്റിലായ ജസീബിന്റെ പേരിലുള്ള ഇരുചക്ര വാഹനം കണ്ടെത്തിയത്.
അതേസമയം, ഷാൻ കേസിൽ അറസ്റ്റിലായ പ്രതികളെ, അവർ ഒളിവിൽ കഴിഞ്ഞ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു. ആർ എസ് എസ് പ്രവർത്തകരായ പ്രതികൾ ഒളിവിൽ കഴിഞ്ഞ കള്ളായിയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. കൊലക്കേസിൽ കേസിൽ നേരിട്ട് പങ്കാളികളായ കെ.വി.വിഷ്ണു, കെ.യു. അഭിമന്യു, കെ.യു.സനന്ദ്, ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച തൃക്കൂർ കള്ളായി കല്ലൻകുന്നേൽ സുധീഷ് എന്ന സുരേഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. ഗൂഡാലോചനയിൽ പങ്കെടുത്ത കൂടുതൽ ആർഎസ്എസ് നേതാക്കൾക്കായി അന്വേഷണം ഊർജ്ജിതമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam