വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്ക് വേണ്ടി ഉള്ള തെരച്ചിൽ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന
നടത്താനാണ് ആലോചന.
07:52 AM (IST) Aug 07
ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശ പറഞ്ഞതോടെ നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. തുടർന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ തായ്ലാൻ്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിൻ്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും ചുറ്റിച്ചത്.
07:52 AM (IST) Aug 07
കലാപത്തെ തുടർന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തൽക്കാലം ഇന്ത്യ അഭയം നൽകിയേക്കും. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചർച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഇതോടെ ഷെയ്ഖ് ഹസീനയെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ, ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാൻ നോബേൽ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതമറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
07:51 AM (IST) Aug 07
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അഞ്ചുപേർ ചികിത്സയിൽ തുടരുന്നു. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ട്. ഇവരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് കിട്ടിയേക്കും. 23-ാം തീയതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കൾ, ഒരു പേരൂർക്കട സ്വദേശി എന്നിങ്ങനെ ആകെ അഞ്ച് പേർക്കാണ് നിലവിൽ ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
07:51 AM (IST) Aug 07
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ 310 ഹെക്ടറിൽ കൃഷിനശിച്ചതായി റിപ്പോർട്ട്. 750ൽ അധികം കുടുംബങ്ങൾ മേഖലയിൽ കൃഷിയെ ആശ്രയിച്ചു മാത്രം ജീവിച്ചവരാണ്. 6 ഹെക്റ്ററിൽ അധികം വനഭൂമിയും ചളിയിൽ പൊതിഞ്ഞുപോയെന്നാണ് പുറത്തുവരുന്ന കണക്ക്. 50 ഹെക്ടർ ഏലം, 100 ഹെക്ടർ കാപ്പി, 70 ഹെക്ടർ കുരുമുളക്, 55 ഹെക്ടർ തേയില, തെങ്ങും, കവുങ്ങും വാഴയും പത്ത് ഏക്കർ വീതം- കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് തന്നെ ഞെട്ടിക്കുന്നതാണ്.